Kerala

ദരിദ്രരുടെ കിട്ടാക്കടങ്ങള്‍ എഴുതിതള്ളുമോ ?: കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുത്; മൈക്രോ ഫൈനാന്‍സ് കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം; സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം

ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ കടങ്ങള്‍ എഴുതിത്തണമെന്നും കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുതെന്നും മൈക്രോ ഫൈനാന്‍സ് കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ അവഗിണിച്ച സര്‍ക്കാരിനെതിരേ കൂട്ട ധറ്#ണ്ണയ്‌ക്കൊരുങ്ങുന്നു. ദളിത് ആദിവാസി വിഭാഗങ്ങളുടെ ആവശ്യവുമായി കിളിമാനൂര്‍ പട്ടികജാതി/വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഓഫീസിന് 38 ദിവസമായി നടക്കുന്ന സമരത്തോടാണ് സര്‍ക്കാര്‍ കടുത്ത അവഗണന കാട്ടുന്നത്. ഇതിനെതിരേയണ് 24-ാo തീയതി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ കൂട്ട ധര്‍ണ്ണ നടത്താന്‍ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. പ്രസ്ഥാനത്തിന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധര്‍ണ്ണ.

കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ മുഴുവന്‍ പ്രവര്‍ത്തകരും അടിസ്ഥാന ജനവിഭാഗങ്ങളുടെ നീതിപൂര്‍വമായ ആവശ്യത്തെ പരിഗണിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സംയുക്ത സമരം ആരംഭിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് കൂട്ട ധര്‍ണ്ണ നടത്തുന്നത്. കോളനികളിലും റോഡ് തോട് പുറമ്പോക്കുകളിലും ഭൂരഹിതരായി

കഴിയുന്ന ജനവിഭാഗങ്ങളെയാണ് കിടപ്പാടങ്ങളില്‍ നിന്ന് വായ്പ എടുത്തതിന്റെ പേരില്‍ തെരുവില്‍ എറിയുന്നതെന്ന ജീവല്‍ പ്രശ്‌നത്തെയാണ് സര്‍ക്കാര്‍ തൃണവത്ക്കരിക്കുന്നത്. കടമെടുത്തു നടത്തുന്ന ‘വികസനത്തിന്റെ’ ഭാഗമായി ഒരു കിലോമീറ്റര്‍ റോഡിന് 200 കോടി രൂപ മുടക്കുന്ന സംസ്ഥാനത്താണ് ഇത് നടക്കുന്നതെന്ന കാര്യം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുന്നില്ല.

കേന്ദ്ര ഭരണകൂടം വായ്പ എഴുതിത്തള്ളാത്ത മുണ്ടക്കൈയിലെ ഹതഭാഗ്യരായ ദുരന്ത ബാധിതരുടെ അവസ്ഥയില്‍ തന്നെയാണ് കേരളത്തിലെ ദളിത് ആദിവാസി ദരിദ്ര ജനവിഭാഗങ്ങള്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. നീണ്ട 15 വര്‍ഷമായി കടക്കെണിയുടെ പേരില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളാനോ സാവകാശം കൊടുക്കാനോ ഇളവ് നല്‍കാനോ ഒരു നടപടിയും സര്‍ക്കാര്‍

നാളിതുവരെ സ്വീകരിച്ചിട്ടില്ല. ഇത് സംബന്ധമായി നിരവധി നിവേദനങ്ങള്‍ വകുപ്പുകളില്‍ മുഖ്യമന്ത്രി അടക്കമുള്ള കാബിനറ്റംഗങ്ങള്‍ക്കും സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ക്കും നല്‍കിയിട്ടുള്ളതാണ്. 2024 ഡിസംബര്‍ 17-ാo തീയതി സംസ്ഥാന പട്ടികജാതി ഡയറക്ടറേറ്റിനു മുന്നില്‍ കടക്കണിയില്‍പ്പെട്ട ദരിദ്ര ജനവിഭാഗങ്ങള്‍ കൂട്ട ധര്‍ണ്ണാ സമരം നടത്തിക്കൊണ്ട് വിശദമായ ഒരു നിവേദനം സമര്‍പ്പിക്കുകയുണ്ടായി.

എന്നാല്‍ നാളിതുവരെ ഒരു നടപടിയും സര്‍ക്കാര്‍ അതിന്മേല്‍ കൈകൊണ്ടിട്ടില്ല. സര്‍ഫാസി ആര്‍ബിട്രേഷന്‍ നിയമങ്ങള്‍ ജനങ്ങള്‍ക്ക് കൊലക്കളം ഒരുക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തെ നടുക്കിയ കരമനയിലെ ദമ്പതികളുടെ ദുരന്തം അത് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടെ ശരിയായ ഒരു നിലപാട് കൈക്കൊള്ളണമെന്ന് സമരസമിതി ആവശ്യപ്പെടുകയാണ്. അല്ലാത്തപക്ഷം

വരും നാളുകളില്‍ വന്‍ ദുരന്തത്തെയാണ് കേരളം നേരിടാന്‍ പോകുന്നത്. സര്‍ക്കാരിന്റെ ‘ഒറ്റത്തവണ തീര്‍പ്പാക്കല്‍’ പദ്ധതിയോ, ‘ജപ്തി തടയല്‍ നിയമമോ’ ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുന്നവയല്ലാതെ പരിഹാരമുണ്ടാക്കാന്‍ പര്യാപ്തമായവയല്ല. 65 % കുടുംബങ്ങളും കടത്തിലായ കേരളത്തില്‍ വാര്‍ഡുകള്‍ തോറും അന്യായമായ കിടപ്പാട ജപ്തിക്കെതിരെ ജപ്തിവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കുവാനുള്ള ദിശയിലാണ് സമിതി മുന്നോട്ടുപോകുന്നതെന്ന് സംസ്ഥാന സമിതി അംഗമായ സേതു സമരം പറഞ്ഞു.

content high lights; Will the bad debts of the poor be written off?: Lands should not be confiscated; The looting of microfinance companies should end; Protest in front of the secretariat