ഇറാൻ ഇസ്രയേൽ സംഘർഷം കനക്കുകയാണ്.2025 ജൂൺ 14 ന് ഇറാൻ ഇസ്രായേലിന് നേരെ 100-ലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടപ്പോൾ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുകയായിരുന്നു.ഇരു രാജ്യങ്ങളിലുമായി നൂറുകണക്കിന് ആളുകളുടെ മരണത്തിനും എണ്ണ വിപണികളെ പിടിച്ചുലയ്ക്കുന്നതിനും കാരണമായ സംഘർഷത്തെക്കുറിച്ചുള്ള ആഗോള ആശങ്കയും ഉയരുന്നു.
ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങളെ തുലനം ചെയ്യുകയാണെങ്കിൽ സൈനിക ശക്തിയിലും കരസേനയിലും ഇറാൻ ഇസ്രയേലിനെ മറികടക്കുമ്പോൾ, സാങ്കേതികവിദ്യ, സൈനിക ചെലവ്, വ്യോമശക്തി, ബാലിസ്റ്റിക് മിസൈലുകൾ, ആണവ പോർമുനകൾ തുടങ്ങിയ തന്ത്രപരമായ ആസ്തികൾ എന്നിവയിൽ ഇസ്രയേൽ വ്യക്തമായും മുന്നിൽ നിൽക്കും. ഇറാന്റെ വലിയ മനുഷ്യശേഷിയെ മറികടന്ന് നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ കാര്യത്തിൽ ഇസ്രയേലിനെ കൂടുതൽ ശക്തരാക്കുന്നത് ഈ വ്യത്യാസങ്ങളാണ്.
വ്യോമസേനയുടെ കാര്യത്തിലും സാങ്കേതികവിദ്യയിലും ഇസ്രയേൽ ബഹുദൂരം മുന്നിലാണ്.
അതേസമയം, ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളിൽ ഇറാനാണ് മേധാവിത്തം. മനുഷ്യവിഭവശേഷിയും അവർക്കാണു കൂടുതൽ. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം അത്യാധുനികമാണ്.
20 ബാലിസ്റ്റിക് മിസൈലുകളും അനവധി ക്രൂസ് മിസൈലുകളും ഇറാന്റെ ശേഖരത്തിലുണ്ട്. അവർ സ്വന്തമായി ക്രൂസ് മിസൈൽ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്.ഖൈബർ ബസ്റ്റർ എന്ന മിസൈൽ അവരുടെ ആഗ്നേയാസ്ത്രമാണ്. ഫത്താഹ് എന്ന പേരിലുള്ള ഹൈപ്പർസോണിക് മിസൈൽ കൈയിലുണ്ടെന്നും ഇറാൻ അവകാശപ്പെടുന്നുണ്ട്. ഏതു മിസൈൽ പ്രതിരോധത്തെയും തുളച്ചുകയറി ആക്രമിക്കുമെന്നാണ് അവകാശവാദം.വിവിധ തരത്തിലുള്ള എയർ-ടു-എയർ മിസൈലുകളും എയർ- ടു- സർഫസ് സർഫസ്-ടു-എയർ, സർഫസ്-ടു-സർഫസ് മിസൈലുകളും ഇസ്രയേലിന്റെ പക്കലുണ്ട്. ഇവയിൽ പലതും അമേരിക്ക നല്കിയതാണ്.
ആണവരാഷ്ട്രമല്ലെങ്കിലും ഇറാൻ ആണവ സന്പുഷ്ടീകരണത്തിൽ ഏറെ മുന്നിലാണ്. അവർ ആണവായുധത്തിന് വളരെ അടുത്തെത്തി എന്ന ഭയമാണ് അമേരിക്കയെയും ഇസ്രയേലിനെയും വിറളി പിടിപ്പിക്കുന്നത്.
അതേസമയം, ഇസ്രയേലിന്റെ ആയുധശേഖരത്തിൽ 80 ആണവബോംബുണ്ടെന്നാണ് സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിലുള്ളത്.
വിമാനത്തിൽനിന്നു തൊടുക്കുന്ന ഗ്രാവിറ്റി ബോംബുകളും (30) മധ്യദൂര ബാലിസ്റ്റിക് മിസൈലുകളിൽനിന്ന് തൊടുക്കുന്നവയും (50) ഇതിലുൾപ്പെടുന്നു. ഇസ്രയേലിന് 4,800 മുതൽ 6,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള കൂടുതൽ ശക്തമായ ജെറിക്കോ-3 ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ ഉണ്ട്. അതവരുടെ ദീർഘദൂര പ്രഹരശേഷി കൂട്ടുന്നു.
ആണവശക്തിയാകാൻ ശ്രമിക്കുന്ന ഇറാനും ആണവശക്തിയാണെന്നോ അല്ലെന്നോ സ്വയം പ്രഖ്യാപിക്കാത്ത ഇസ്രയേലും എന്നതാണ് നിലവിലെ സ്ഥിതി.യഥാർഥ യുദ്ധമുഖത്ത് യുദ്ധതന്ത്രവും രാഷ്ട്രീയലക്ഷ്യങ്ങളും മറ്റുമാണ് ആയുധശേഷിയേക്കാൾ നിർണായകമാവുക എന്ന കാര്യവും സൈനിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം യുദ്ധം തുടരുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കില്ലെന്ന് യുഎസ് ആവർത്തിച്ച് പറയുന്നു.ഇറാന്റെ പുതിയ സൈനിക മേധാവി മേജർ ജനറൽ അലി ശദ്മാനിയെ വധിച്ചെന്ന് അവകാശ വാദവുമായി ഇസ്രായേൽ സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. ഇതെല്ലാം സ്ഥിതിഗതികൾ വഷളാക്കുകയാണ്.