മനുഷ്യനെപ്പോലെ ചിന്തിക്കാനും പഠിക്കാനും പ്രോഗ്രാം ചെയ്തിരിക്കുന്ന യന്ത്രങ്ങളിലെ മനുഷ്യ ബുദ്ധിയുടെ അനുകരണമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഇന്ന്പല മേഖലകളിലും എ ഐ ആധിപത്യമുണ്ട്. നിർമിതബുദ്ധി ചില ജോലികളെ തന്നെ ഇല്ലാതാക്കുമെന്ന് എ.ഐയുടെ ഗോഡ്ഫാദർ ജെഫ്രി ഹിന്റൺ പറയുന്നു
വിവിധ വ്യവസായങ്ങളിൽ നിർമിത ബുദ്ധി ഇതിനോടകം ആധിപത്യം ഉറപ്പിച്ചെന്നും ജെഫ്രി ഹിന്റൺ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡയറി ഓഫ് എ സി.ഇ.ഒ എന്ന പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കുന്നത്. നിർമിത ബുദ്ധി വരും വർഷങ്ങളിൽ വൻതോതിൽ തൊഴിലിലായ്മ വർധിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പാരാലീഗൽ ജോലികളെയാണ് തന്റെ വാദം സാധൂകരിക്കാൻ അദ്ദേഹം ഉദ്ദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. “ഒരു കോൾ സെന്റർ ഓപ്പറേറ്ററായി എനിക്ക് ജോലി ലഭിച്ചാൽ ഞാൻ ഭയപ്പെടും. കാരണം ആ ജോലികൾക്ക് അധികം ആയൂസ്സില്ല. ഈ മേഖലയിൽ ദ്രുതഗതിയിലുള്ള ഓട്ടോമേഷൻ സംഭവിച്ചുകൊണ്ടിരിക്കുകയാണ്”- ഹിന്റൺ പറയുന്നു.
വൈറ്റ് കോളർ ജോലികളെയാവും നിർമിത ബുദ്ധി ആദ്യം കീഴടക്കുന്നത്. ഇത്തരം ജോലിയിൽ ഏർപ്പെരിക്കുന്നവരാണ് കൂടുതൽ ഭയക്കേണ്ടത്. എന്നാൽ, നൈപുണ്യ തൊഴിലുകളെ അത്ര വേഗത്തിൽ എ.ഐ. കീഴ്‌പ്പെടുത്തില്ലെന്നും ഹിന്റൺ വാദിക്കുന്നു. നൈപുണ്യ മേഖലയിൽ നിർമിത ബുദ്ധി ഇനിയും മെച്ചപ്പെടാൻ ഏറെയുണ്ടെന്നും അദ്ദേഹം വാദിച്ചു.
എ.ഐ.യ്ക്ക് ബദലായി പുതിയ ജോലികൾ ഉയർന്നുവരുമെന്ന് വാദത്തെയും ജെഫ്രി ഹിന്റൺ നിരാകരിക്കുന്നു. ബൗദ്ധിക ജോലികളുടെ ഓട്ടോമേഷൻ മനുഷ്യർക്ക് അർത്ഥവത്തായ കുറച്ച് കാര്യങ്ങൾ മാത്രമേ അവശേഷിപ്പിക്കൂ എന്ന് അദ്ദേഹം വാദിച്ചു. എ.ഐയ്ക്ക് ചെയ്യാൻ കഴിയാത്ത ജോലി ലഭിക്കണമെങ്കിൽ ഒരാൾ ആ മേഖലയിൽ വളരെയേറെ വൈദഗ്ധ്യമുള്ളവരായിരിക്കണമെന്നും അദ്ദേഹം പറയുന്നു.
നേരത്തെ, അടുത്ത മൂന്ന് ദശകത്തിനുള്ളിൽ എ.ഐ മനുഷ്യരെ വംശനാശത്തിലേക്കു നയിക്കാൻ 10 മുതൽ 20 ശതമാനംവരെ സാധ്യതയുണ്ടെന്ന് ജെഫ്രി ഹിന്റൺ പറഞ്ഞിരുന്നു. എ.ഐ പോലെ മനുഷ്യനെക്കാൾ ബുദ്ധിയുള്ള മറ്റൊന്നിനെയും മുൻപ് നമുക്ക് കൈകാര്യം ചെയ്യേണ്ടിവന്നിട്ടില്ലെന്നും ഹിന്റൺ പറഞ്ഞു.കൂടുതൽ ബുദ്ധിയുള്ള ഒന്നിനെ കുറഞ്ഞ ബുദ്ധിയുള്ള ഒന്ന് നിയന്ത്രിക്കുന്നതിന് നിങ്ങൾക്ക് എത്ര ഉദാഹരണങ്ങൾ നൽകാൻ കഴിയുമെന്നും അന്ന് ഹിന്റൺ ചോദിച്ചിരുന്നു.
“അമ്മയും കുഞ്ഞും. അതുമാത്രമാണ് എനിക്കാകെ അറിയുന്ന ഒന്ന്. അമ്മയെ നിയന്ത്രിക്കുന്നവിധത്തിൽ കുഞ്ഞിനെ പരുവപ്പെടുത്താൻ പരിണാമം ഏറെ അധ്വാനിച്ചു. അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യനെക്കാൾ ബുദ്ധിയുള്ള എ.ഐ. സങ്കേതങ്ങൾ ഉണ്ടാകാനിടയുണ്ട്. എ.ഐ. സാങ്കേതികവിദ്യയിലെ മാറ്റത്തിന്റെ വേഗം പ്രതീക്ഷച്ചതിനെക്കാൾ വേഗത്തിലാണ്”. – ഭൗതികശാസ്ത്ര നൊബേൽ ജേതാവുകൂടിയായ ഹിന്റൺ പറഞ്ഞു.