നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. ബൂത്തുകളിൽ മോക് പോളിങ് ആരംഭിച്ചു. 263 ബൂത്തുകളായി 2,32,384 വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം നിർവഹിക്കാനുള്ളത്. രാവിലെ 7ന് ആരംഭിക്കുന്ന പോളിങ് വൈകിട്ട് ആറിന് പൂർത്തിയാകും.
14 പ്രശ്‌ന സാധ്യത ബൂത്തുകള്‍ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രധാന മുന്നണി സ്ഥാനാർഥികളായ ആര്യാടൻ ഷൗക്കത്തിനും എം. സ്വരാജിനും പുറമേ സ്വതന്ത്ര സ്ഥാനാർഥിയായി എത്തുന്ന പി വി അൻവറിൻ്റെ സാന്നിധ്യമാണ് മത്സരത്തെ പ്രവചനാതീതമാക്കുന്നത്. വിവിധ വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോര്‍ത്ത പ്രചാരണത്തിനു ശേഷമാണ് ഇന്ന് മണ്ഡലം വിധിയെഴുതുന്നത്. യുഡിഎഫ് എല്‍ഡിഎഫ് എന്‍ഡിഎ മുന്നണികള്‍ക്കൊപ്പം അന്‍വറിന്റെ കൂടി സാന്നിധ്യം പോരാട്ടം വീറുറ്റതാക്കുകയാണ്.
മൂന്നാംവട്ടവും ഭരണം ലക്ഷ്യമിടുന്ന പിണറായി വിജയൻ സർക്കാരിനും നിലമ്പൂരിലെ വിധിയെഴുത്ത് നിർണായകം. ഭരണവിരുദ്ധ വികാരമുണ്ടെന്ന വാദമുയർത്തിയ പ്രതിപക്ഷത്തിന്റെ നിലപാട് ഉറപ്പിക്കാൻ മണ്ഡലം പിടിച്ചെടുക്കേണ്ട ബാധ്യതയാണ് യുഡിഎഫിന്റേത്. വികസനമുദ്രാവാക്യത്തിന് എത്രവോട്ടെന്ന കണക്കെടുപ്പിലാണ് എൻഡിഎ.