നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ബൂത്തുകളില്‍ അതിരാവിലെ തന്നെ വോട്ടര്‍മാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. നിലമ്പൂർ ആയിഷ മുക്കട്ട ഗവ. എല്‍.പി സ്കൂളിലെത്തി വോട്ട് ചെയ്തു. ബൂത്തിലെ ആദ്യവോട്ടാണ് നിലമ്പൂർ ആയിഷ രേഖപ്പെടുത്തിയത്.
ആദ്യമേ തന്നെ വോട്ട് ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും നമ്മൾ ജയിക്കുമെന്നും നിലമ്പൂർ ആയിഷ മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു പ്രതികരണം.
ബൂത്ത് കണ്ടപ്പോ വളരെ സന്തോഷം തോന്നി. കുറേ കാലം കഴിഞ്ഞാണ് ബൂത്തിലെത്തുന്നത്. നമ്മൾ ജയിക്കും. അതില്‍ സംശയമുണ്ട്. കുട്ടികളൊക്കെ വരട്ടെ. എല്ലാവരും വോട്ട് ചെയ്യട്ടെ. എന്‍റെ രാജ്യവും എന്റെ കുട്ടികളും എന്നെ അംഗീകരിക്കുന്നുണ്ട്- ആയിഷ പറഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും വോട്ട് ചെയ്യാൻ ആളുകളുടെ നീണ്ട നിരയാണുള്ളത്. എം സ്വരാജും ആദ്യമേ തന്നെ വോട്ട് ചെയ്തു മടങ്ങി. അച്ഛനൊപ്പമാണ് സ്വരാജ് വോട്ട് ചെയ്യാനെത്തിയത്.
263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്.
നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
















