തിരുവല്ല: സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കറ്റോട് ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ വീട്ടിൽ സാബു – രമ്യ ദമ്പതികളുടെ മകൻ ജെറോ ഏബ്രഹാം സാബു (17) വിന്റെ മൃതദേഹമാണ് ഈരാറ്റുപേട്ടയിൽനിന്നും കണ്ടെത്തിയത്. ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം മുങ്ങൽ വിദഗ്ധരുടെ സംഘം നടത്തിയ പരിശോധനയിൽ ആണ് കണ്ടെടുത്തത്.
ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് ജെറോ അടങ്ങുന്ന അഞ്ചംഗ സംഘം കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഒഴുക്കിൽപെട്ടു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജെറോ ഒഴുക്കിൽപെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒഴുക്കിൽപെട്ട സുഹൃത്തിനെ കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് ആരംഭിച്ച തിരച്ചിൽ വെളിച്ചക്കുറവ് മൂലം രാത്രി ഏഴു മണിയോടെ അവസാനിപ്പിച്ചിരുന്നു.
ഇന്നു രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. മണിയോതിരുമൂലപുരം ബാലികാ മഠം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ജെറോ ഏബ്രഹാം സാബു.