സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും കൊലപാതകം. ഹരിയാനയിലെ ഫരീദാബാദിലാണ് ധനത്തിന്റെ പേരിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ തനു കുമാറാണ് ക്രൂരമായി കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കളാണ് കൊലപ്പെടുത്തിയത്. രണ്ട് മാസം മുന്നെയാണ് സംഭവം.
രണ്ട് വർഷം മുൻപാണ് റോഷൻ നഗർ ഏരിയയിൽ താമസിക്കുന്ന അരുൺ സിങ്ങുമായി തനുവിന്റെ വിവാഹം നടക്കുന്നത്. അന്നുമുതൽ സ്ത്രീധനത്തിന്റെ പേരിൽ തനുവിനെ അരുണിന്റെ കുടുംബം നോട്ടിരന്തരമായി ഉപദ്രവിക്കുമായിരുന്നു എന്ന് തനുവിന്റെ ബന്ധുക്കൾ പറഞ്ഞു. തനുവിനെ കൊലപ്പെടുത്തി മറവ് ചെയ്യുകയും തുടർന്ന് മരുമകളെ കാണാനില്ലെന്നും മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നുവെന്നും പറഞ്ഞ് മാതാപിതാക്കൾ തന്നെ പോലീസിൽ പരാതി കൊടുക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് ഇവരുടെ വീട്ടിലെത്തിയ തനുവിന്റെ പിതാവ് അസ്വാഭാവികമായി മുറ്റത്ത് കണ്ട കുഴിയെപ്പറ്റി സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തനുവിനെ കാണാതായ വിവരം അറിഞ്ഞയുടൻ പിതാവ് ഈ കാര്യങ്ങൾ കാണിച്ച്പോലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് തന്റെ പരാതി കേൾക്കാൻ വിസമ്മതിച്ചുവെന്നും അരുണിന്റെ അച്ഛൻ ഭൂപ് സിംഗ്, ഭാര്യ സോണിയ, മകൾ കാജൽ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസങ്ങളിലാണ് പൊലീസ് പരിശോധിച്ച് ഇടപെട്ടത് എന്നും തനുവിന്റെ പിതാവ് ഹക്കീം ആരോപിച്ചു.
സ്ത്രീധനത്തിന്റെ പേരിൽ തന്റെ മകളെ ഭർതൃവീട്ടുകാർ ഉപദ്രവിച്ചിരുന്നതായും വിവാഹശേഷം ഒരു വർഷത്തോളം തനുവിന് സ്വന്തം വീട്ടിൽ താമസിക്കേണ്ടി വന്നതായും ഹക്കിം ആരോപിച്ചു. പഞ്ചായത്തിന്റെ ഇടപെടലിനെത്തുടർന്ന് തനു ഫരീദാബാദിലേക്ക് മടങ്ങിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നും മകളെ അരുണും കുടുംബവും കൊലപ്പെടുത്തുകയായിരുന്നുവെന്നും ഹക്കിം പറയുന്നു.
വെള്ളിയാഴ്ച രാവിലെയാണ് തഹസിൽദാറിന്റെ സാന്നിധ്യത്തിൽ ഇവരുടെ വീടിന് മുന്നിലെ കുഴി തുറന്ന് പരിശോധിച്ചത്. കുഴിയിൽ നിന്ന് തനുവിന്റെ മൃതദേഹം പുറത്തെടുത്തു. തുടർന്നാണ് അരുണിനെയും അച്ഛനെയും കസ്റ്റഡിയിലെടുത്തത്. മറ്റ് കുടുംബാംഗങ്ങൾക്കായി തെരച്ചിൽ നടത്തുകയാണെന്നും ഫരീദാബാദ് പൊലീസ് പറഞ്ഞു. തനുവിന്റെ മൃതദേഹം ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.