നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയത്. ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഏഴരയോടെ സ്ട്രോങ് റൂം തുറന്നു.
പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിന് നാല് ടേബിളുകളും സർവീസ് വോട്ടുകൾ എണ്ണുന്നതിനായി ഒരു ടേബിളും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
പോസ്റ്റല്‍ വോട്ടിന് ശേഷം ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങും. ഒരു റൗണ്ടിൽ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും. 46 ബൂത്തുകൾ ഉള്ള വഴിക്കടവ് പഞ്ചായത്ത് എണ്ണി തീരാൻ മൂന്ന് റൗണ്ടുകൾ വേണ്ടി വരും.
വഴിക്കടവ് പഞ്ചായത്ത് എണ്ണിത്തീരുന്നതോടെ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ദിശ വ്യക്തമാകും. 43 ബൂത്തുകൾ ഉള്ള നിലമ്പൂർ നഗരസഭയിലെ വോട്ട് എണ്ണി തീരാനും മൂന്ന് റൗണ്ട് വേണ്ടി വരും. 229 മുതൽ 263 വരെയുള്ള അമരമ്പലം പഞ്ചായത്തിലെ ബൂത്തുകളാണ് അവസാനം എണ്ണുക.
174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. പോസ്റ്റൽ വോട്ട് , സർവീസ് വോട്ട് എന്നിവ വഴി 1402 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.