പ്രണയപ്പകയിൽ ബോംബ് ഭീഷണി മുഴക്കിയ വനിതാ എൻജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. 12 സംസ്ഥാനങ്ങളിൽ 21 വ്യാജ ബോംബ് ഭീഷണികളാണ് യുവതി മുഴക്കിയത്. തമിഴ്നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്സ് എൻജിനീയർ റെനെ ജോഷിൽഡയെയാണ് (26) അഹമ്മദാബാദ് സൈബർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
സംഭവം അന്വേഷിച്ചെത്തിയ പൊലീസിനു മുന്നിൽ തെളിഞ്ഞത് ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥയാണ്. നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ.മെഡിക്കൽ കോളേജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകൾ എന്നിവിടങ്ങളിലേക്കു വ്യാജ മെയിൽ ഐഡികളിൽനിന്നു സന്ദേശമയച്ചത് ജോഷിൽഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൂടെ ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകർ എന്ന യുവാവിനെ വിവാഹം കഴിക്കാൻ ജോഷിൽഡ ആഗ്രഹിച്ചിരുന്നു. ഫെബ്രുവരിയിൽ ഇയാൾ വിവാഹം കഴിച്ചതോടെ, ജോഷിൽഡ ദിവിജിനെ കള്ളക്കേസിൽ കുടുക്കാൻ പദ്ധതിയിട്ടു. തുടർന്ന് ദിവിജിന്റെ പേരിൽ ഒട്ടേറെ വ്യാജ മെയിൽ ഐഡികൾ ഉണ്ടാക്കി ഈ ഐഡികൾ ഉപയോഗിച്ച് ബോംബ് ഭീഷണികൾ അയയ്ക്കുകയായിരുന്നു. ജർമ്മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകൾ അയച്ചിരുന്നത്.