കേരള പ്ലാന്റേഷൻ കോർപറേഷന്റെ (പിസികെ) മണ്ണാർക്കാട് എസ്റ്റേറ്റിലെ ഗോഡൗണിലെ എൻഡോസൾഫാൻ കൊണ്ടുപോകാനുള്ള നടപടി ആരംഭിച്ചതിന്റെ ആശ്വാസത്തിലാണു തത്തേങ്ങലം ഗ്രാമം.കാൽനൂറ്റാണ്ടായി തത്തേങ്ങലം ഗ്രാമത്തിൽ ആശങ്കയായി തുടരുകയായിരുന്നു എൻഡോസൾഫാൻ. മണ്ണാർക്കാട് എസ്റ്റേറ്റിന്റെ ഓഫിസും ഗോഡൗണും തത്തേങ്ങലത്താണ്. ഇവിടെയാണു ശേഖരമുള്ളത്.
കേരള പ്ലാൻ്റേഷൻ കോർപറേഷൻ്റെ (പിസികെ) വിവിധ എസ്റ്റേറ്റ് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ കീടനാശിനി പുതിയ ബാരലുകളിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. എൻഡോസൾഫാൻ നിർവീര്യമാക്കൽ നടപടിയുടെ ഭാഗമായാണ് ഇത് ചെയ്തത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (സിപിസിബി) നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കാസർകോട് എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്.
സിപിസിബി റീജനൽ ഡയറക്ടർ ജെ ചന്ദ്രബാബുവിൻ്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. മാറ്റിയ ബാരലുകൾ സീൽ വച്ച് സൂക്ഷിച്ചിട്ടുണ്ടെന്നും ഉത്തരവ് ലഭിച്ചാൽ ഇവിടെ നിന്ന് മാറ്റുമെന്നും ചന്ദ്രബാബു പറഞ്ഞു. ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ ഉത്തരവ് പ്രകാരമാണ് നിർവീര്യമാക്കൽ നടപടികൾ നടക്കുന്നത്.
ജില്ലയിൽ ദ്രാവകരൂപത്തിൽ 1105 ലിറ്റർ എൻഡോസൾഫാനാണ് ഉള്ളത്. പെരിയയിലും രാജപുരത്തുമുള്ള പിസികെ എസ്റ്റേറ്റുകളിലെ ഗോഡൗണുകളിലായാണ് ഇത് സൂക്ഷിച്ചിട്ടുള്ളത്. ഇതിൽ 700 ലിറ്ററും പെരിയ ഗോഡൗണിലാണ്. പെരിയയിൽ നാല് ബാരലുകളിലായി സൂക്ഷിച്ചിരുന്ന ഇത് എട്ട് വീപ്പകളിലായാണ് ഇപ്പോൾ നിറച്ചത്. രാജപുരം ഗോഡൗണിൽനിന്നും എൻഡോസൾഫാൻ പുതിയ വീപ്പകളിലേക്ക് മാറ്റി. ഇനി ഇവ ജില്ലക്ക് പുറത്തേക്ക് കൊണ്ടുപോയി നിർവീര്യമാക്കും. അടുത്ത മാസം ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ സിറ്റിങ്ങിൽ സിപിസിബി റിപ്പോർട്ട് നൽകും.
പ്ലാൻ്റേഷൻ കോർപറേഷൻ്റെ മിഞ്ചിപദവിലെ കശുമാവിൻ തോട്ടത്തിൽ അശാസ്ത്രീയമായി എൻഡോസൾഫാൻ കുഴിച്ചു മൂടിയെന്ന കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കേന്ദ്ര ഹരിത ട്രിബ്യൂണൽ നിലവിൽ ഗോഡൗണിൽ സൂക്ഷിച്ച എൻഡോസൾഫാൻ നിർവീര്യമാക്കാൻ ചുമതലപ്പെടുത്തിയത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേന്ദ്ര ഇൻസെക്ടിസൈഡ് ബോർഡ് ഉദ്യോഗസ്ഥരും ഈ ദൗത്യത്തിന് നേതൃത്വം നൽകി.
ഇനി ഇവ നിർവീര്യമാക്കാനുള്ള ടെൻഡർ ക്ഷണിക്കും. അപകടകരമായ കീടനാശിനികൾ (ഹസാർഡസ് വേസ്റ്റ്) നിർവീര്യമാക്കി മുൻപരിചയമുള്ള കമ്പനികളാണ് ഇതിൽ പങ്കെടുക്കുക. നേരത്തെ സിപിസിബി സംഘം ജില്ലയിലെത്തിയപ്പോൾ അവർക്കൊപ്പം രാജ്യത്തെ രണ്ട് പ്രമുഖ കമ്പനികളുടെ പ്രതിനിധികളും ഉണ്ടായിരുന്നു. ടെൻഡറിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്നവർക്ക് കരാർ നൽകും. കരാറെടുക്കുന്നവർ ഇവിടെ നിന്ന് എൻഡോസൾഫാൻ കൊണ്ടുപോയി അവരുടെ നിർവീര്യമാക്കൽ കേന്ദ്രത്തിലെത്തിച്ച് ശാസ്ത്രീയമായ രീതിയിൽ നിർവീര്യമാക്കുകയാണ് ചെയ്യുക. എൻഡോസൾഫാൻ ദുരിത ബാധിതരും സമരസമിതിയും ആവശ്യപ്പെടുന്നതു പോലെ ജില്ലയിൽ നിന്ന് എൻഡോസൾഫാൻ കൊണ്ടുപോയ ശേഷമാണ് നിർവീര്യമാക്കാൻ ഉദ്ദേശിക്കുന്നത്. ഇവ പുതിയ ബാരലുകളിലേക്ക് മാറ്റുന്നതിനൊപ്പം തന്നെ ഇതിൻ്റെ കൃത്യമായ അളവും എടുക്കും.
കാൽ നൂറ്റാണ്ടോളമായി കേരള പ്ലാൻ്റേഷൻ കോർപറേഷൻ്റെ എസ്റ്റേറ്റിലെ ഗോഡൗണിൽ നിർവീര്യമാക്കാനാകാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു എൻഡോസൾഫാൻ കീടനാശിനി. മണ്ണാർക്കാടിന് പുറമേ കാസർകോട് ജില്ലയിലെ പെരിയ, രാജപുരം എസ്റ്റേറ്റുകളിലും ചീമേനി എസ്റ്റേറ്റിൽ കട്ടപിടിച്ച 10 കിലോ എൻഡോസൾഫാനുമാണ് കെട്ടിക്കിടന്നത്. കശുമാവിന് ഭീഷണിയായ തേയിലക്കൊതുകിനെ തുരത്താൻ 1985 മുതൽ പിസികെ എൻഡോസൾഫാൻ ഉപയോഗിച്ചിരുന്നു. ഇത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നുവെന്ന് കണ്ടെത്തിയതോടെ 2000ൽ നിരോധിച്ചു. ആ സമയത്ത് പിസികെ ഗോഡൗണുകളിൽ ബാക്കിയായതാണിവ.
പഴയ ഇരുമ്പ് വീപ്പകളിൽ സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ 2012ൽ ഹൈ ഡെൻസിറ്റി പോളിത്തീൻ ബാരലുകളിലേക്ക് മാറ്റിയിരുന്നു. ഇവ നിർവീര്യമാക്കാൻ ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ്റെയും (ഡിആർഡിഒ) കേരള കാർഷിക സർവകലാശാലയുടെയും സാങ്കേതിക സഹായത്തോടെ പിസികെ ശ്രമിച്ചെങ്കിലും ജനങ്ങളുടെയും എൻഡോസൾഫാൻ സമരസമിതിയുടെയും എതിർപ്പ് കാരണം സാധിച്ചില്ല. ഏറ്റവും ഒടുവിൽ ഓപ്പറേഷൻ ‘ബ്ലോസം സ്പ്രിങ്’ എന്ന പേരിൽ 2021 ഒക്ടോബറിൽ ജില്ലാഭരണകൂടം നിർവീര്യമാക്കാൻ നടപടി തുടങ്ങിയെങ്കിലും എതിർപ്പുയർന്നു.
ഇതോടെ അനിശ്ചിതത്വത്തിലായ നിർവീര്യമാക്കൽ നടപടികൾക്കു ജീവൻ വച്ചത് കഴിഞ്ഞ ജനുവരി മാസത്തിൽ എൻജിടിയുടെ ഇടപെടലിനെ തുടർന്നാണ്. കേരള–കർണാടക അതിർത്തിയായ മിഞ്ചിപദവിൽ എൻഡോസൾഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയെന്നും അത് കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽ ജനങ്ങൾക്ക് ഭീഷണിയാകുന്നുവെന്നും പറഞ്ഞ് ഉഡുപ്പി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ മിഷൻ പ്രസിഡൻ്റ് ഡോ രവീന്ദ്രനാഥ് ഷാൻഭോഗ് പരാതി നൽകിയിരുന്നു.
ഇതു പരിഗണിക്കുമ്പോഴാണ് ഇവിടെയുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള നടപടികൾക്ക് സിപിസിബിയെ ചുമതലപ്പെടുത്തിയത്. അതിൻ്റെ ഭാഗമായി സിപിസിബി ദക്ഷിണമേഖല റീജനൽ ഡയറക്ടർ ഡോ ജെ ചന്ദ്രബാബുവിൻ്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം എൻഡോസൾഫാൻ സൂക്ഷിച്ച സ്ഥലങ്ങൾ സന്ദർശിച്ച് സുരക്ഷിതത്വം വിലയിരുത്തുകയും സാംപിൾ ശേഖരിക്കുകയും ചെയ്തിരുന്നു.
















