തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു.
ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാൻ മെഡിക്കൽ ബോർഡ് ഇന്നും യോഗം ചേരും. ഉച്ചക്ക് മുൻപ് മെഡിക്കൽ ബുള്ളറ്റിനും പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആശുപത്രിയിലെത്തി വി.എസിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടർമായും ആരോഗ്യ വിവരം വിലയിരുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ശ്വാസ തടസ്സവും ഹൃദയാഘാതവും ഉണ്ടായതിനെ തുടർന്ന് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.