കുറ്റിപ്പുറത്ത് അർധരാത്രിയിൽ അജ്ഞാതനായ യുവാവ് അടിവസ്ത്രംമാത്രം ധരിച്ച് വീടുകളിലെത്തുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. വീടുകളിലെത്തി വീടിന്റെ ജനലും വാതിലും ശക്തമായി തല്ലിതുറക്കാനും ഇയാൾ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുറ്റിപ്പുറം നിള പാര്‍ക്കിന് സമീപം താമസിക്കുന്ന അധികാരത്ത് ഷാഹുല്‍ ഹമീദിന്റെ വീട്ടിലും ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ സമീപത്തെ ഒരു വീട്ടിലുമാണ് സമാനമായ സംഭവമുണ്ടായത്.
ഷാഹുല്‍ ഹമീദിന്റെ വീട്ടില്‍ പുലര്‍ച്ചെ ശക്തമായ ശബ്ദം കേട്ട് ഇളയ മകന്‍ ജനലിലൂടെ നോക്കിയപ്പോഴാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ യുവാവിനെ കണ്ടത്. ഇയാള്‍ വീടിന്റെ ജനലിലും വാതിലിലും ശക്തമായി ചവിട്ടുകയും അടിക്കുകയും ചെയ്തു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍, തന്റെ കൈയില്‍ പണമുണ്ടെന്നും അത് തട്ടിയെടുക്കാന്‍ ആളുകള്‍ വരുന്നുണ്ടെന്നും പറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു. ഭയപ്പെട്ട വീട്ടുകാര്‍ ഉടന്‍തന്നെ കുറ്റിപ്പുറം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു.
ടെക്നിക്കൽ ഹൈസ്കൂളിന്റെ സമീപത്തെ വീടിനു മുൻപിൽ നടന്ന സമാനമായ സംഭവം വിദേശത്തുള്ള മകൻ സിസിടിവി പരിശോധിച്ചപ്പോഴാണ് അറിയുന്നത്. ഇവിടെ വീട്ടുകാർ ആരും ഉണ്ടായിരുന്നില്ല.
ഈ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനങ്ങൾ രാത്രികാലങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
















