ജര്‍മ്മനിയില്‍ മലയാളിയായ നഴ്‌സിംഗ് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശി കാണക്കാരി കാട്ടാത്തിയേല്‍ റോയിയുടെ മകന്‍ അമല്‍ റോയി ആണ് മരിച്ചത്. ഏജന്‍സിയാണ് 22 കാരന്‍ മരിച്ച വിവരം വീട്ടുകാരെ അറിയിച്ചത്.
എട്ടുമാസം മുമ്പാണ് അമല്‍ ജര്‍മ്മനിയിലേക്ക് പഠനത്തിനായി പോയത്. ഞായറാഴ്ച്ചയാണ് അവസാനമായി വിദ്യാര്‍ഥി വീട്ടിലേക്ക് വിളിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ 22കാരനെ കാണാനില്ലെന്ന സന്ദേശമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. രാത്രിയോടെ മരിച്ചെന്ന വിവരവും ലഭിക്കുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ കൃത്യമായ വിവരം ലഭിക്കാന്‍ വീട്ടുകാര്‍ ഏജന്‍സിയെയും കോളേജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതെ വന്നു. ഇതോടെ വീട്ടുകാര്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേരള പൊലീസ് ജര്‍മ്മന്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ആത്മഹത്യ വിവരം അറിയുന്നത്. മരണകാരണം വ്യക്തമല്ല. അമലിന്റെ കുടുംബം മലയാളി കൂട്ടായ്മയായും ഏജന്റുമായും ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
















