തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഉപന്യാസത്തിനുള്ള എൻഡോവ്മെൻ്റ് നിരസിച്ച് എം സ്വരാജ്. പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് നേരത്തെയുള്ള നിലപാടാണ്. അത് ആവർത്തിക്കുന്നുവെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇന്ന് മുഴുവൻ പാർട്ടി യോഗത്തിലായതിനാൽ ഇപ്പോഴാണ് അവാർഡ് വിവരം അറിഞ്ഞതെന്ന് വ്യക്തമാക്കി. ഫെയ്സ്ബുക്കിലാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. സാഹിത്യ അക്കാദമിയോട് ബഹുമാനം മാത്രമെന്നും സ്വരാജ് വ്യക്തമാക്കി. കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്‌മെന്റ് അവാർഡ് സ്വരാജിന് പ്രഖ്യാപിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു. ഇന്ന് മുഴുവൻ സമയവും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആയിരുന്നതിനാൽ ഇപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണ്.
മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്. പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നു. അക്കാദമിയോട് ബഹുമാനം മാത്രം.