പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഉണ്ടായ പ്രളയത്തിൽ എട്ടു പേർ മരിച്ചു. അതിശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 18 ആയി. കണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
മിന്നൽപ്രളയം ധാരാളം വിനോദസഞ്ചാരികളെയും ബാധിച്ചു. ഖെെബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സ്വാത് നദിയിൽ കാണാതായവർക്കായുള്ള തിരച്ചിലിൽ 58 പേരെ കണ്ടെത്തി. നൂറോളം വരുന്ന പ്രവർത്തകരുടെ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. സ്വാത് നദിയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് രക്ഷയ്ക്കായി നിലവിളിക്കുന്നവരുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
സ്വാത് നദിയിൽ മിന്നൽപ്രളയത്തിനുള്ള സാധ്യത മുന്നറിയിപ്പ് മുൻപ് പാകിസ്താൻ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ദുരിതസാഹചര്യത്തിൽ ഈ നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. പാകിസ്താനിൽ വരുംദിവസങ്ങളിലും മഴക്കാല മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ജൂലായ് മുതൽ സെപ്റ്റംബർ വരെയാണ് പാകിസ്താനിലെ പ്രതിവർഷ മൺസൂൺ കാലയളവ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലും ജലാശയങ്ങൾക്കും സമീപമുള്ള സുരക്ഷ കൂട്ടാനായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിർദേശം നൽകിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ അടക്കം മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.