വ്യാപാരചർച്ചകൾ എല്ലാം നിർത്തിവെക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനുമുന്നിൽ കനേഡിയൻ സർക്കാർ കീഴടങ്ങി.വിവാദമായ ഡിജിറ്റൽ സർവീസസ് ടാക്സ് നിർത്തലാക്കിയെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് അറിയിച്ചത്.ഇതോടെ ട്രംപുമായി വ്യാപാര ചർച്ചകൾ പഴയതുപോലെ നടക്കുമെന്നും കാർണി വ്യക്തമാക്കി.
ടെക്ക് കമ്പനികൾക്ക് 3% ഡിജിറ്റൽ സർവീസ് ടാക്സ് ഏർപ്പെടുത്തുന്ന കനേഡിയൻ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു വ്യാപാരചർച്ചകൾ നിർത്തുവെക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. അമേരിക്കൻ കമ്പനികൾക്ക് ഈ നികുതിയിലൂടെ 3 ബില്യൺ ഡോളറിൻ്റെ അധികചിലവുണ്ടാകും എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇതോടെയാണ് കാനഡയുമായി വ്യാപാരം നടത്താൻ ബുദ്ധിമുട്ടാണ് എന്നുപറഞ്ഞ് എല്ലാ ചർച്ചകളും നിർത്തിവെയ്ക്കാൻ ട്രംപ് തീരുമാനിച്ചത്.
ജൂൺ 2024 മുതൽക്കാണ് കാനഡയിൽ ഡിജിറ്റൽ സർവീസസ് ടാക്സ് നിലവിൽ വന്നത്. കാനഡയിലെ ജനങ്ങൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന കമ്പനികൾ അവരുടെ വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് നികുതി അടയ്‌ക്കേണ്ടത്. ഓൺലൈൻ പരസ്യ കമ്പനികൾ, സോഷ്യൽ മീഡിയ കമ്പനികൾ തുടങ്ങിയ എല്ലാവരെയും ഈ തീരുമാനം ബാധിക്കുമായിരുന്നു. ആമസോൺ, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ടെക് ഭീമൻമാരെയും ഈ തീരുമാനം ബാധിക്കും. ജൂൺ 30 മുതൽക്കായിരുന്നു കമ്പനികൾ ഈ നികുതി നൽകിത്തുടങ്ങേണ്ടത്. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.