തിരുവനന്തപുരം: ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം അടക്കം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധികള്‍ തുറന്നെഴുതിയ യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറയ്ക്കലിൻ്റെ പ്രതികരണം ഒറ്റപ്പെട്ടതെന്നും അത് തെറ്റിദ്ധാരണ പരത്തിയെന്നും ദേശാഭിമാനി.
വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെയും സിപിഐഎം മുഖപത്രമായ ദേശാഭിമാനി എഡിറ്റോറിയലിൽ വിമർശനമുണ്ട്. തിരുത്തലല്ല, തകര്‍ക്കലാണ് എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. ഡോ. ഹാരിസിന്റെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കിയെന്നും വിഷയത്തില്‍ ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടെന്നും എഡിറ്റോറിയല്‍ ചൂണ്ടികാട്ടി.
ഹാരിസ് ഉന്നയിച്ചത് ഒറ്റപ്പെട്ട പ്രശ്‌നമാണ്. അത് പരിഹരിച്ചു. ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളിലേക്കും കടന്നു. എന്നാല്‍ ഇതിന്റെ പേരില്‍ കേരളത്തിലെ പൊതുജനാരോഗ്യമേഖലയാകെ തകര്‍ന്നെന്ന പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ദേശാഭിമാനി വിമര്‍ശിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷം സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് വിമര്‍ശനം.