തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന് വരുത്തിതീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
ലോകോത്തരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന, ജനകീയ ആരോഗ്യപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള ആതുരശുശ്രൂഷാമേഖല വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. അതിനെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടില്‍ നിന്നും പ്രതിപക്ഷവും അതിനൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളും പിന്തിരിയണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
നൂറുകണക്കിന് ആശുപത്രികളും മെഡിക്കൽ കോളജും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ ഉള്ള സംസ്ഥാനത്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും. അത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പരിഹരിക്കുകയും ചെയ്യും. എവിടെയെങ്കിലും പ്രശ്‌നമുണ്ടാകുമ്പോൾ അത് പർവതീകരിച്ച് കാണിക്കുകയാണ്.
അമേരിക്ക പോലും കോവിഡിന്റെ പശ്ചാത്തലത്തിൽ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ വിറങ്ങലിച്ചു നിന്നപ്പോൾ ശരിയായ നിലപാട് സ്വീകരിച്ച ലോകത്തെ തന്നെ ഒരു കേന്ദ്രമാണ് കേരളത്തിലെ ആരോഗ്യമേഖലയെന്ന് എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി വിമര്‍ശിച്ചപ്പോഴും, ആരോഗ്യമന്ത്രി ഡോ. ഹാരിസ് ചിറയ്ക്കലിനെ പിന്തുണയ്ക്കുകയാണല്ലോ ചെയ്തതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഡോക്ടറെ ആരെങ്കിലും പിന്തുണയ്ക്കുകയോ ഒക്കെ ചെയ്‌തോട്ടെ. അതിലൊന്നും അഭിപ്രായവ്യത്യാസമില്ല എന്ന് ഗോവിന്ദന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് അറിയിച്ചപ്പോള്‍, നിങ്ങള്‍ എപ്പോഴും ചൂണ്ടിക്കാണിക്കാന്‍ ഇരിക്കുകയാണോ?, ചൂണ്ടിക്കാണിക്കേണ്ടത് ചൂണ്ടിക്കാണിച്ചാല്‍ മതി. എപ്പോഴും ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കേണ്ട എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.