പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് ഏകദേശം 12 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സംഭാവന ചെയ്തു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ അഭ്യർത്ഥനയെത്തുടർന്ന്, യൂറോളജി ശസ്ത്രക്രിയകൾക്ക് അത്യാവശ്യമായ ഹോപ്കിൻസ് ടെലിസ്കോപ്പ് 0°, 4 എംഎം, 30 സെ.മീ, ഹോപ്കിൻസ് ടെലിസ്കോപ്പ് 30°, 4 എംഎം, 30 സെ.മീ എന്നിവ യുഎസ് ടി കൈമാറി. സിസ്റ്റോസ്കോപ്പുകൾ എന്നറിയപ്പെടുന്ന ഈ ടെലിസ്കോപ്പുകൾ സിസ്റ്റോസ്കോപ്പി, ടിയുആർപി നടപടിക്രമങ്ങൾക്കായി ഉപയോഗിക്കുന്നവയാണ്. ഒരു വശത്ത് ലെൻസോ ക്യാമറയോ ഉള്ള നേർത്ത ഒപ്റ്റിക്കൽ ഉപകരണങ്ങളായ ഇവ ഉപയോഗിച്ച് യൂറോളജിസ്റ്റുകൾക്ക് ആന്തരാവയവങ്ങൾ പരിശോധിക്കാനും ചികിത്സാക്രമങ്ങൾ നടപ്പിലാക്കാനും സാധിക്കുന്നു.
ഡോ. ഹാരിസിന്റെ അഭ്യർത്ഥന മാനിച്ച് മാർച്ചിൽ യുഎസ് ടി ഈ ഉപകരണങ്ങൾ കൈമാറുന്നതിനുള്ള വഴിയൊരുക്കുകയായിരുന്നു. ജൂലായ് 2, 2025 ന് യുഎസ് ടി ഉദ്യോഗസ്ഥർ ഈ ഉപകരണങ്ങൾ യൂറോളജി വകുപ്പിന് കൈമാറി. യുഎസ് ടി യിൽ നിന്ന് ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയായ സുനിൽ ബാലകൃഷ്ണൻ, വർക്ക് പ്ളേസ് മാനേജ്‌മെന്റ്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ; സിഎസ്ആർ ലീഡ് വിനീത് മോഹനൻ, കേരള പിആർ ആൻഡ് മാർക്കറ്റിംഗിൽ നിന്ന് റോഷ്‌നി ദാസ് കെ എന്നിവരും, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ; സൂപ്രണ്ട് ഡോ. സുനിൽ കുമാർ ബി എസ്, യൂറോളജി പ്രൊഫസർ ഡോ. ഹാരിസ് ചിറക്കൽ എന്നിവരും സന്നിഹിതരായിരുന്നു.

“തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വകുപ്പിന് ആവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇതു സംബന്ധിച്ച ഡോ.ഹാരിസിന്റെ അഭ്യർത്ഥനയെത്തുടർന്ന്, യുഎസ് ടി അത് അവലോകനം ചെയ്യുകയും രണ്ട് സിസ്റ്റോസ്കോപ്പുകൾ ലഭ്യമാക്കുകയും ചെയ്തു,” യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
“തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ നടത്തുന്ന ശസ്ത്രക്രിയകൾക്ക് സഹായകമാകുന്ന രണ്ട് സിസ്റ്റോസ്കോപ്പുകൾ യുഎസ് ടി വേഗത്തിൽ കൈമാറിയതിൽ ഞങ്ങൾ കൃതാർത്ഥരാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി തൊഴിൽദാതാവിൽ നിന്നുള്ള ഈ നടപടി വലിയ സഹായമായാണ് കാണുന്നത്,” തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു.
STORY HIGHLIGHT: thiruvananthapuram medical college