ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ കുടുംബത്തെ ഫോണിൽ വിളിക്കാനോ സർക്കാർ തയ്യാറായില്ല. മകൾ നവമിയുടെ ചികിത്സസർക്കാർ ഏറ്റെടുക്കണം. ഒരാൾക്ക് സർക്കാർ ജോലി നൽകണം. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം. കോൺഗ്രസും യുഡിഎഫും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ നിരുത്തരവാദപരമായ സമീപനമാണ് ബിന്ദുവിന്റെ മരണത്തിന് കാരണം. ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ആവശ്യമായ മരുന്നും പഞ്ഞികളുമില്ല. സർക്കാർ ആശുപത്രിയിലേക്ക് ഓപ്പറേഷനായി പോകണമെങ്കിൽ തുന്നികെട്ടാനുള്ള സൂചിയും നൂലും വരെ രോഗികൾ വാങ്ങിച്ചുകൊണ്ടുപോകണം. കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളുടെയും പരിതാപകരമായ അവസ്ഥയാണിത്. അത് തതന്നെയാണ് ആവർത്തിക്കുന്നത് വി ഡി സതീശൻ പറഞ്ഞു.
സർക്കാർ ഇപ്പോഴും റിപ്പോർട്ട് തേടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു. എന്നാൽ ഇതിനെകുറിച്ച് പഠിക്കാനോ ഒന്നിനും സർക്കാർ തയ്യാറാകുന്നില്ല. പി ആർ ഏജൻസി പറയുന്നത് ഏറ്റുപറയുക മാത്രമാണിവിടെ മന്ത്രി ചെയ്യുന്നത്. പാവപ്പെട്ട കുട്ടികൾക്കും പ്രായമായവർക്കും തീയതി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തവരാണിവർ.കേരളത്തിൽ ഒരു സർക്കാർ ഇല്ലായ്മയാണ് ഇവിടെയും കാണുന്നത്. ആവശ്യം ഉള്ളപ്പോൾ മിണ്ടാതെ ഇരിക്കുക എന്ന കൗശലമാണ് മുഖമന്ത്രിയുടേത്. കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.