പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 19 വര്‍ഷത്തോളം മാത്രം പഴക്കമുള്ള കെട്ടിടം ശോചനീയാവസ്ഥയില്‍. ഐസിയുവും വാര്‍ഡുകളും അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയില്‍ തുടരുന്നത്. അപകട സാധ്യതയുണ്ടായിട്ടും കെട്ടിടം ഇപ്പോഴും ഉപയോഗിക്കുന്നത് രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും ജീവന് ഭീഷണിയാവുകയാണ്.
പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പൊളിക്കാൻ ഇട്ടിരിക്കുന്ന ഈ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും പല ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നുണ്ട്. ജനറല്‍ ആശുപത്രി വളപ്പിലെ ബി ആന്‍ഡ് സി കെട്ടിടത്തിനാണ് ബലക്ഷയം. കോണ്‍ക്രീറ്റ് തൂണുകളില്‍ ദ്രവിച്ച കമ്പികള്‍ പുറത്തു കാണാം. അപകടാവസ്ഥയിലുള്ള ഈ നാലുനില കെട്ടിടത്തിലാണ് ഗൈനക്കോളജി, കുട്ടികളുടെ വാര്‍ഡ്, ഐസിയു ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ദിവസവും നിരവധിപേർ ഉപയോഗിക്കുന്ന ശുചിമുറികളുള്ള ഈ ബ്ലോക്കിലെ മിക്ക സ്ഥലങ്ങളും വൃത്തിഹീനവുമാണ്.
ആശുപത്രിയിലെ പ്രധാന ലിഫ്റ്റ് സംവിധാനവും പ്രവർത്തന രഹിതമാണ്. അറ്റകുറ്റപ്പണികൾക്കായി നിലവിൽ കോന്നി മെഡിക്കൽ കോളേജിലേക്ക് ജനറൽ ആശുപത്രിയിലെ ഉപകരണങ്ങൾ മാറ്റിയിരിക്കുകയാണ്. പുതിയ കെട്ടിടത്തിന്റെ പണി അനന്തമായി നീളുന്നതിനാൽ ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും അപകടഭീഷണിയിൽ തുടരേണ്ടി വരും.