കോഴിക്കോട്: നിപ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ കോഴിക്കോട്ടേക്ക് മാറ്റി. യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ഒന്നിനാണ് ഇവർ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് ആശുപത്രി മാറ്റിയതെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല. ഈ യുവതിയുടെ ബന്ധുവായ 10 വയസുകാരനെ രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ആകെ 425 പേരാണുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. കോഴിക്കോട്ടെ 87 പേരും ആരോഗ്യപ്രവർത്തകരാണ്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ പനി സര്‍വൈലന്‍സ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.