മലപ്പുറം: കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ കാട്ടിലേക്ക് തുറന്ന് വിടരുതെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിച്ചു. ഇന്ന് രാവിലെയാണ് പാന്ത്രയിൽ വനവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്.
ഒരു കാരണവശാലും കടുവയെ കാട്ടിലേക്ക് തുറന്നുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.പി അനിൽകുമാർ എംഎല്‍എ പറഞ്ഞു. കടുവയെ പിടികൂടിയെങ്കിലും നാട്ടുകാരുടെ ആശങ്ക കുറക്കണം. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.53 ദിവസത്തിന് ശേഷമാണ് കടുവയെ പിടികൂടിയത്.
അതേസമയം, ഇപ്പോള്‍ കൂട്ടിലായത് ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്. നേരത്തെ കടുവക്കായി സ്ഥാപിച്ച കൂട്ടില്‍ ഒരു പുലി കുടുങ്ങിയിരുന്നു.