പ്രശ്നങ്ങൾ പരിഹരിച്ച് 15 ദിവസത്തിനുള്ളിൽ ജീപ്പ് സഫാരിയും ഓഫ് റോഡ് ട്രക്കിംഗും പുനരാരംഭിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി. അപകടകരമായ രീതിയിൽ സർവീസ് നടത്തുന്നവരെ കണ്ടെത്തി ഒഴിവാക്കുന്നതിനാണ് ഇടുക്കിയിലെ ജീപ് സവാരി നിരോധനമെന്ന് കളക്ടർ പറഞ്ഞു.
ഇടുക്കി ജില്ലയിലെ ജീപ്പ് സവാരി നിരോധിച്ചുള്ള കളക്ടറുടെ ഉത്തരവിറങ്ങിയത് ജൂലൈ 5ന്. പിന്നാലെ വലിയ പ്രതിഷേധം. ഉത്തരവ് പുന പരിശോധിക്കണമെന്ന് ജീപ്പ് തൊഴിലാളികളുടെ ആവശ്യം. എന്നാൽ അനിശ്ചിതകാലത്തേക്കല്ലാ നിയന്ത്രണം എന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി പറഞ്ഞു.
കഴിഞ്ഞദിവസം മൂന്നാർ പോതമേട് ഉണ്ടായ ജീപ്പ് അപകടത്തിൽ ഒരാൾ മരിച്ച സാഹചര്യത്തിലാണ് അടിയന്തര നടപടി. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ജീപ്പ് സവാരികളിലെ അപാകതകൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മതിയായ സഹകരണം ലഭിക്കാത്തതിനേ തുടർന്നാണ് അടിയന്തര ഉത്തരവിറക്കിയതെന്നും ജില്ലാ കളക്ടർ പറഞ്ഞു.