തൊഴിൽ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഇൻ്റേണൽ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാകണമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. വനിതാ കമ്മീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. ഇന്റേണൽ കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച പരാതികളും ഇപ്പോൾ ലഭിക്കുന്നുണ്ട്. കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നില്ല, നൽകുന്ന പരാതികളിൽ അന്വേഷണം നടത്തുന്നില്ല തുടങ്ങിയ പരാതികളാണ് വനിതാ കമ്മീഷന് മുന്നിൽ എത്തുന്നത്.
പരാതിക്കാർക്ക് ഇൻ്റേണൽ കമ്മിറ്റിയിൽ വിശ്വാസമില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെടരുതെന്നും ചെയർപേഴ്സൺ പറഞ്ഞു. ബന്ധുകളായ അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ വർധിച്ചു വരുന്നു. പരിമിതമായ ഭൂമിയുടെ പേരിലാണ് പലതർക്കങ്ങളും. മരത്തിൻ്റ വേര് കാരണം മതിൽ തകർന്ന പ്രശ്നവും പരിഗണനയ്ക്ക് വന്നു.
വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിലെ കോടതി നടപടികളും കുട്ടികളിൽ മാനസിക സംഘർഷമുണ്ടാക്കുന്നുണ്ട്. ഇത്തരം കേസുകളിൽ കുട്ടികൾക്ക് കൗൺസിലിംഗ് നൽകാൻ നടപടിയായി. ഭർത്താവിൻ്റെ അമിത മദ്യപാനം കാരണം വിവാഹമോചനത്തിലേക്ക് നീണ്ട കേസും പരിഗണനയ്ക്ക് വന്നു. കൗൺസലിംഗ് നൽകിയ ശേഷം ഡി – അഡിക്ഷൻ സെൻ്ററിലേക്ക് അയക്കും. ഭാര്യയുടെ സഹായത്തോടെ ചിക്തസ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ചെയർപേഴ്സൺ പറഞ്ഞു.
തൈക്കാട് പി.ഡബ്ല്യുഡി റസ്റ്റ് ഹൗസിൽ രണ്ട് ദിവസമായി നടന്ന അദാലത്തിൽ 300 കേസുകൾ പരിഗണിച്ചു. രണ്ടാം ദിവസം പരിഗണിച്ച 150 പരാതികളിൽ 44 എണ്ണം പരിഹരിച്ചു. 9 എണ്ണത്തിൽ റിപ്പോർട്ട് തേടി. മൂന്നെണ്ണം കൗൺസിലിംഗിന് വിട്ടു. വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവർ രണ്ടാം ദിന അദാലത്തിന് നേതൃത്വം നൽകി. ഡയറക്ടർ ഷാജി സുഗുണൻ ഐ പി എസ്, സിഐ ജോസ് കുര്യൻ, അഭിഭാഷകരായ എസ്. സിന്ധു, സൗമ്യ, അദീന, അശ്വതി, കൗൺസിലർ ശോഭ എന്നിവരും പരാതികൾ പരിഗണിച്ചു.
CONTENT HIGH LIGHTS; The functioning of internal committees should be made more efficient: Women’s Commission