കർണാടക സിനിമരംഗത്തെ ആവേശം പുനീത് രാജ്കുമാറിന്റെ മരണം ഒരു ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.. ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവായിരുന്ന നടൻ മരണപ്പെട്ടത് ഏറെ ഭയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പുനീതിനെ കൂടാതെ സംസ്ഥാനത്തുടനീളം നിരവധി ചെറുപ്പക്കാരുടെ പെട്ടെന്നുള്ള മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പെട്ടന്നുള്ള മരണം രോഗമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. അത്തരം എല്ലാ കേസുകളിലും പോസ്റ്റ്‌മോർട്ടം സര്‍ക്കാര്‍ നിർബന്ധമാക്കി. കൂടാതെ ആശുപത്രികൾക്ക് പുറത്തുള്ള എല്ലാ മരണങ്ങളും സര്‍ക്കാരിൻ്റെ ബന്ധപ്പെട്ട വകുപ്പില്‍ അറിയിക്കേണ്ടതും കര്‍ശനമാക്കി.
“നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ നിരവധി ആളുകൾ കുഴഞ്ഞുവീണ് പെട്ടെന്ന് മരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഈ മരണങ്ങളുടെ കാരണങ്ങൾ മനസിലാക്കേണ്ടത് പ്രധാനമാണ്. അതിനാൽ, ഇനി മുതൽ അത്തരം എല്ലാ മരണങ്ങളും സർക്കാരിനെ അറിയിക്കണം, പോസ്റ്റ്‌മോർട്ടം നിർബന്ധമാണ്,” ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
സർക്കാർ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലാര്‍ ഡിസീസസ് ആൻഡ് റിസർച്ചാണ് മന്ത്രിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള ഹൃദയാഘാതങ്ങൾക്കായി ഒരു കാർഡിയാക് സർവൈലൻസ് പ്രോഗ്രാമും അടിയന്തര ചികിത്സാ സാങ്കേതിക വിദഗ്ദരുടെ രജിസ്ട്രിയും പാനൽ ശുപാർശ ചെയ്‌തു.
റഗുലറായിട്ടും കരാർ അടിസ്ഥാനത്തിലുമായി സ്‌കൂള്‍ കുട്ടികളിലും സർക്കാർ ജീവനക്കാരിലും ഹൃദ്രോഗങ്ങൾക്കായി സർക്കാർ വാർഷിക പരിശോധന നടത്തും. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരു പാഠം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.