തിരുവനന്തപുരം: പൊതുപണിമുടക്ക് വിഷയത്തിൽ കടുത്ത നിലപാടുമായി കെഎസ്ആര്‍ടിസി. പണിമുടക്കു ദിവസം ജോലിക്ക് വരാത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും എന്നും ജീവനക്കാരുടെ അഭാവം ഡയസ്‌നോണ്‍ ആയി പരിഗണിക്കുമെന്നും കെഎസ്ആര്‍ടിസി എംഡി അറിയിച്ചു.
എല്‍ഡിഎഫ് കണ്‍വീനറും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി.രാമകൃഷ്ണന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ വെല്ലുവിളിച്ചതിനു പിന്നാലെ പൊതുപണിമുടക്കു വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കെഎസ്ആര്‍ടിസി. പണിമുടക്ക് ദിവസം ഓഫിസര്‍മാര്‍ ആരും ആസ്ഥാനം വിട്ടുപോകാന്‍ പാടില്ല. ഒരു ഓഫിസര്‍ എങ്കിലും മുഴുവന്‍ സമയവും ഓഫിസില്‍ ഉണ്ടായിരിക്കണം.
സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ആര്‍ക്കും അവധി അനുവദിക്കരുതെന്നും യൂണിറ്റ് ഓഫിസര്‍മാര്‍ക്ക് സിഎംഡി നിര്‍ദേശം നല്‍കി. കന്റീനുകൾ പ്രവര്‍ത്തിക്കണം. വീഴ്ചവരുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്യും. പണിമുടക്കു ദിവസം ഹാജരായ ജീവനക്കാരുടെ എണ്ണം രാവിലെ 11 മണിക്കു മുന്‍പായി ചീഫ് ഓഫിസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. പണിമുടക്കു കാരണം വാഹനങ്ങള്‍ക്കോ മറ്റോ നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.