യുഎസ് പ്രസിഡന്റ് പദവിയില്‍ ട്രംപിനെ തിരിച്ചെത്തിക്കാന്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ് മസ്‌ക്. ഇതിന്റെ ഗുണം അദ്ദേഹത്തിനുണ്ടാകുമെന്നു നിക്ഷേപകരും, വിപണികളും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതേ ട്രംപുമായി തെറ്റിയത് ഇപ്പോൾ മസ്കിന് വിനയായിരിക്കുകയാണ്. ട്രംപുമായി തെറ്റി പുതിയ പാർട്ടി രൂപികരിച്ചത് ഒരു പക്ഷെ മസ്കിലെ രാഷ്ട്രീയക്കാരനെ വളർത്തിയേക്കാം, എന്നാൽ മസ്കിലെ ബിസിനസുകാരന് നഷ്ടമാണുണ്ടാക്കുന്നത് എന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ സെഷനില്‍ മസ്‌കിന്റെ ടെസ്ല ഓഹരികള്‍ ഏഴു ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. അമേരിക്ക പാര്‍ട്ടി എന്ന പേരില്‍ ഒരു പുതിയ പാര്‍ട്ടി ആരംഭിക്കാനുള്ള പദ്ധതിക്കു തൊട്ടുപിന്നാലെയാണിത്. മസ്കിന്റെ പാർട്ടി രൂപീകരണം പലർക്കും അത്ര ദഹിച്ചിട്ടില്ലയെന്ന് വേണം കരുതാൻ.. ട്രംപിന്റെ ‘ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍’ എന്ന് വിളിക്കപ്പെടുന്ന നികുതി പരിഷ്‌കാരങ്ങളാണ് മസ്‌കിനെ ചൊടുിപ്പിച്ചത്. ഓഹരികളുടെ ഇടിവ് അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തിയില്‍ വന്‍ ഇടിവിന് കാരണമായി. നിക്ഷേപകരും നഷ്ടത്തിന് ഇരയായി.
മസ്‌കിന്റെ വ്യക്തി സ്വാധീനം എന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇക്കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പ്. അതിനാല്‍ തന്നെ മസ്‌കിന്റെ അമേരിക്ക പാര്‍ട്ടി ഒരുപോലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്കു വെല്ലുവിളിയാണ്. ട്രംപിന്റെ വിജയ ശേഷം ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ട്രംപ് സര്‍ക്കാരിന്റെ ഭാഗമായതോടെ നിക്ഷേപകരും കൂടുതല്‍ പ്രതീക്ഷിച്ചു. എന്നാ കാര്യങ്ങള്‍ പ്രതീക്ഷിച്ചതു പോലെയല്ലെന്നു മനസിലാക്കിയ നിക്ഷേപകര്‍ നിലവില്‍ സമ്മര്‍ദത്തിലാണ്. രാഷ്ട്രീയത്തിലെ ശത്രുത മസ്കിന്റെ ബിസിനസിനേയും ബാധിച്ചിരിക്കുകയാണ്
നിലവില്‍ ടെസ്ല ഓഹരികള്‍ 293.94 ഡോളര്‍ വില വരുന്നതാണ്. അതേസമയം 52 ആഴ്ചയിലെ ഓഹരിയുടെ മികച്ച നിലവാരം 488.54 ഡോളര്‍ ആണ്. ഇതേ കാലയളവിലെ മോശം പ്രകടനം 182 ഡോളര്‍ ആണ്. കഴിഞ്ഞ് ആറു മാസത്തിനിടെ ടെസ്ല ഓഹരികളിലെ ഇടിവ് 25.57%, അഥവാ 101 ഡോളര്‍ ആണ്. കഴിഞ്ഞ സെഷനില്‍ മാത്രം ടെസ്ല ഓഹരികള്‍ 7% ഇടിഞ്ഞു. ജൂലൈ 7 പ്രകാരം ടെസ്ലയുടെ വിപണിമൂല്യം 916.85 ബില്യണ്‍ യുഎസ് ഡോളറാണ്.
ഫോബ്സ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോക കോടീശ്വരന്റെ നിലവിലെ ആസ്തി 392.7 ബില്യണ്‍ യുഎസ് ഡോളറാണ്. അതേസമയം കഴിഞ്ഞ സെഷനില്‍ മാത്രം അദ്ദേഹത്തിന്റെ ആസ്തിയില്‍ നിന്ന് 12.5 ബില്യണ്‍ യുഎസ് ഡോളര്‍ നഷ്ടമായി. ടെസ്ലയുടെ 12 ശതമാനം ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ പ്രധാനം. അതിനാല്‍ തന്നെ ടെസ്ല ഓഹരി നീക്കങ്ങള്‍ വളരെ പ്രധാനമാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.5 ബില്യണ്‍ യുഎസ് ഡോളര്‍ വ്യക്തിഗത വായ്പയ്ക്കായി അദ്ദേഹം തന്റെ ഓഹരികളുടെ പകുതിയിലധികം പണയവും വച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് ലോക കോടീശ്വര പട്ടം എത്രനാള്‍ അദ്ദേഹത്തിന് തുടരാന്‍ സാധിക്കുമെന്ന് ചിലരെങ്കിലും ആശങ്ക പ്രകടിപ്പിക്കുന്നത്.