ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം തന്റെ ട്രം കർഡാക്കി മാറ്റിയിരിക്കുകയാണ് തിരഫുകൾ.. എതിർക്കുന്നവരെ താരിഫ് കരാറിൽ കുരുക്കുന്നത് ട്രംപിന്റെ ശാലമായിരിക്കുന്നു.. ഈ നടപടി വ്യാപാരയുദ്ധത്തിലേക്കാണ് നയിക്കുന്നത്. അമേരിക്കയുടെ എറ്റവും വലിയ ശത്രു ചൈന ഇപ്പോൾ വ്യാപാര യുദ്ധത്തിന്റെ ഭാഗമായിരിക്കുകയാണ്. ഏതായാലും അമേരിക്ക ചൈന വ്യാപാര യുദ്ധത്തിന്റെ ഗുണങ്ങൾ ലഭിക്കുന്നത് പലപ്പോഴും ഇന്ത്യയ്ക്കാണ്.യു.എസിനെ ഒരിക്കൽ കൂടി പ്രതാപത്തിലേക്ക് കൊണ്ടു വരിക (Make America Great Again -MAGA) എന്നതാണ് ട്രംപിന്റെ ആഗോള വ്യാപര യുദ്ധത്തിന്റെ യഥാർത്ഥ ലക്ഷ്യം. എന്നാൽ ഇത് നേട്ടമാക്കുകയാണ് ഇന്ത്യൻ കമ്പനി റിലയൻസ്.യു.എസിൽ നിർമിക്കുന്ന ഈഥേയ്ൻ വാങ്ങാനാണ് റിലയൻസ് പദ്ധതിയിടുന്നത്. യു.എസ്-ചൈന വ്യാപാര യുദ്ധം രൂക്ഷമായത് സമീപകാലത്താണ്. പിന്നീട് ഇരു രാജ്യങ്ങളും തമ്മിൽ സമവായ ചർച്ചകളും വെടിനിർത്തലും ഉണ്ടായെങ്കിലും അനിശ്ചിതത്ത്വത്തിന്റെ നിഴലാട്ടങ്ങൾ കെട്ടടങ്ങിയിട്ടില്ല.
ചൈനയിലേക്ക് യു.എസ് വൻതോതിൽ ഈഥെയ്ൻ കയറ്റുമതി നടത്തിയിരുന്നുവെങ്കിലും പ്രതികാര നടപടിയായി ചൈന യു.എസിൽ നിന്നുള്ള ഈഥെയ്ൻ ഇറക്കുമതിക്ക് താരിഫ് നിരക്ക് വർധിപ്പിച്ചത് അംബാനിക്ക് നേട്ടമായിരിക്കുകയാണ്.
ഇതോടെ ഈഥെയ്ൻ ഇന്ത്യയിലേക്ക് ‘റീ റൂട്ട്’ ചെയ്ത് കൊണ്ടുവരാനാണ് അംബാനി ശ്രമിക്കുന്നത്. ഇതിന് വേണ്ടി മൂന്ന് പുതിയ ഈഥെയ്ൻ കാരിയറുകളെ കൂടി കമ്പനിയിലേക്ക് കൂട്ടിച്ചേർക്കാനാണ് റിലയൻസ് ഉദ്ദേശിക്കുന്നത്. തങ്ങളുടെ ക്രാക്കർ പ്ലാന്റുകളിൽ വെച്ച് ഈഥെയ്നെ എഥിലീൻ ആക്കി മാറ്റുകയാണ് കമ്പനി ചെയ്യുന്നത്.
ഇന്ത്യയിൽ ഡൊണാൾഡ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് അടുത്തിടെ സഹകരണത്തിൽ ഏർപ്പെട്ടിരുന്നു. ട്രംപിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയായ ട്രംപ് ഓർഗനൈസേഷനും (Trump Organisation), റിലയൻസിൻറെ കീഴിലുള്ള 4IR റിയൽറ്റി ഡെവലപ്മെന്റും (4IR Realty Development) തമ്മിലാണ് സഹകരണം. ഇതുമായി ബന്ധപ്പെട്ട് റിലയൻസ്, ട്രംപിന്റെ കമ്പനിക്ക് 86 കോടി രൂപ ടോക്കൺ നൽകുകയും ചെയ്തിരുന്നു. ഇത്തരം സഹകരണങ്ങൾ പരോക്ഷമായി റിലയൻസിന് പലതരത്തിലും നേട്ടമായേക്കുമെന്ന് വിലയിരുത്തലുകളുണ്ട്
ഇന്ത്യയിൽ റിലയൻസ് മാത്രമല്ല, യു.എസ് ഈഥെയ്ൻ ഇറക്കുമതി നടത്തുന്നത്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ & നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഈഥെയ്ൻ ഇറക്കുമതിയിൽ മുന്നേറുകയാണ്. ജപ്പാനിലെ Mitsui OSK Lines എന്ന കമ്പനിയുമായി സഹകരിച്ച് ഇറക്കുമതിക്ക് ആവശ്യമായ രണ്ട് വലിയ ഈഥെയ്ൻ കാരിയറുകൾ നിർമിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. മറ്റൊരു പൊതുമേഖലാ കമ്പനിയായ ഗെയിൽ ഇന്ത്യയും തങ്ങളുടെ ഈഥെയ്ൻ ക്രാക്കർ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
2024-25 വർഷത്തിൽ ഇന്ത്യ-യു.എസ് വ്യാപാരത്തിൽ ഇന്ത്യയ്ക്ക് 43 ബില്യൺ ഡോളറിന്റെ വ്യാപാരമിച്ചമാണ് (Trade surplus) ലഭിച്ചത്. അതേ സമയം ഇതിന് ശേഷമാണ് ട്രംപ് പകരം തീരുവ നടപടികളിലേക്ക് കടന്നത്. എന്നാൽ നിലവിൽ ഇന്ത്യയും, യു.എസും തമ്മിൽ നടക്കുന്ന വ്യാപാര കരാറിൽ പ്രതീക്ഷ വച്ചിരിക്കുകയാണ് രാജ്യം.