തിരുവനന്തപുരം: ദേശീയ പണിമുടക്കിന് മുന്നോടിയായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഉത്തരവ്. കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത നാളത്തെ 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.
ഓഗസ്റ്റിലെ ശമ്പളത്തിൽനിന്നാണ് വെട്ടിക്കുറയ്ക്കുക. മതിയായ കാരണങ്ങളില്ലാതെ അവധി കൊടുക്കാന്‍ പാടില്ലെന്നും ജോലിക്കു ഹാജരാകാന്‍ താല്‍പര്യപ്പെടുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ സംഘടനകള്‍ പണിമുടക്കുമ്പോള്‍ ഡയസ് നോണ്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ നാളത്തെ പണിമുടക്കിന് എതിരെ നടപടിയൊന്നും എടുത്തില്ലെന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് രാത്രി വൈകി ഉത്തരവ് ഇറക്കിയത്. പണിമുടക്കിനെ നേരിടാന്‍ കെഎസ്ആര്‍ടിസി ഡയസ് നോണ്‍ പ്രഖ്യാപിച്ചിരുന്നു.