ന്യൂഡൽഹി: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഉള്‍പ്പെടെ ഇന്ത്യയില്‍ തടഞ്ഞത് ചൂണ്ടിക്കാട്ടി രാജ്യത്ത് മാധ്യമ സെന്‍സര്‍ഷിപ്പുണ്ടെന്ന് ആരോപിച്ച് എക്‌സ്. ഇന്ത്യയിൽ മാധ്യമങ്ങൾ സെൻസർഷിപ്പ് നേരിടുകയാണെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പറഞ്ഞു.
‘‘2025 ജൂലൈ 3ന് രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്സ്, റോയിട്ടേഴ്സ് വേൾഡ് എന്നിവയുൾപ്പെടെ 2,355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടു. ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാരണമൊന്നും കാണിക്കാതെ, ഒരു മണിക്കൂറിനുള്ളിൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അക്കൗണ്ടുകൾ ലഭ്യമാകരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ പൊതുജനങ്ങളിൽനിന്ന് എതിർപ്പുയർന്നതിനെ തുടർന്ന് റോയിട്ടേഴ്സ്, റോയിട്ടേഴ്സ് വേൾഡ് എന്നിവയുടെ അക്കൗണ്ടുകൾ വീണ്ടും ലഭ്യമാക്കാൻ സർക്കാർ എക്സിനോട് ആവശ്യപ്പെടുകയായിരുന്നു.
ഈ ഉത്തരവിലൂടെ, ഇന്ത്യയിൽ നടക്കുന്ന മാധ്യമ സെൻസർഷിപ്പിനെക്കുറിച്ച് ഞങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. ഇക്കാര്യത്തിൽ നിയമപരമായ എല്ലാവഴികളും പരിശോധിക്കുകയാണ്. ഈ നടപടിയാൽ ബാധിക്കപ്പെട്ട ഉപയോക്താക്കൾ കോടതി മുഖാന്തിരം നിയമപരമായി നീങ്ങാൻ ആവശ്യപ്പെടുകയാണ്. ’’–എക്സിന്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്സ് ടീം പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം, എക്സിനെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തി. റോയിട്ടേഴ്സിന്റെ അക്കൗണ്ടുകൾ ബ്ലോക്കായത് ശ്രദ്ധയിൽപെട്ടയുടൻ അൺബ്ലോക്ക് ചെയ്യാൻ എക്സിന് നിർദേശം നൽകിയതായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയ വക്താവ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ‘‘ജൂലൈ മൂന്നിന് സർക്കാർ പുതുതായി അക്കൗണ്ടുകളൊന്നും ബ്ലോക്ക് ചെയ്യാൻ ഉത്തരവിറക്കിയിട്ടില്ല.
റോയിട്ടേഴ്സ് അടക്കമുള്ള പ്രമുഖ രാജ്യാന്തര ചാനലുകളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിന് യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ല. ഇന്ത്യയിൽ ഈ റോയിട്ടേഴ്സ്, റോയിട്ടേഴ്സ് വേൾഡ് അക്കൗണ്ടുകൾ കിട്ടാതായതോടെ ഉടൻ തന്നെ സർക്കാർ അവ അൺബ്ലോക്ക് ചെയ്യാൻ എക്സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജൂലൈ 5 മുതൽ സർക്കാർ നിരന്തരമായി ആവശ്യപ്പെട്ടിട്ടും സാങ്കേതികമായ തടസ്സങ്ങൾ പറഞ്ഞ് അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്യാൻ എക്സ് തയാറായില്ല. തുടർന്ന് ഓരോ മണിക്കൂർ ഇടവിട്ട് പുരോഗതി അന്വേഷിച്ചതോടെയാണ് ജൂലൈ ആറിന് രാത്രി 9 മണിയോടെ അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്തത്. റോയിട്ടേഴ്സിന്റെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ എക്സിന് 21 മണിക്കൂർ വേണ്ടി വന്നു’’–വക്താവ് പറഞ്ഞു.