തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് താത്കാലിക വിസി സിസ തോമസ് നോട്ടീസ് നൽകി. കെ എസ്. അനിൽകുമാർ സർവകലാശാലയിൽ കയറരുതെന്നാണ് നോട്ടീസ്. സസ്പെൻഷനിൽ ആണെന്ന് ഓർമിപ്പിക്കുന്ന കത്തിൽ ഓഫീസ് ഉപയോഗിക്കുന്നതിൽ അടക്കം വിലക്കും ഉണ്ട്. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. രജിസ്ട്രാറെ ഗവർണർ മാറ്റും എന്നായിരുന്നു സൂചന എങ്കിലും ആദ്യ നടപടി എന്ന നിലക്കാണ് വി സിയുടെ നീക്കം.
രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് ഇത് വരെ വി സി അംഗീകരിച്ചിട്ടില്ല. രജിസ്ട്രാറുടെ ചുമതല വിസി മിനി കാപ്പന് നൽകി എങ്കിലും കഴിഞ്ഞ രണ്ട് ദിവസവും അനിൽ കുമാർ ഓഫീസിൽ എത്തിയിരുന്നു. വി സിയുടെ നടപടി അനിൽ കുമാറും സിൻഡിക്കേറ്റും അംഗീകരിച്ചിട്ടുമില്ല. അതേസമയം കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഗവർണർ അസാധുവാക്കും. സിൻഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസ്, ചാൻസിലർ ആയ ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇന്ന് മുതൽ മോഹനൻ കുന്നുമ്മലിനാണ് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെ ചുമതല. സിസ തോമസിന്റെ ചുമതലകൾ ഇന്നലെ അവസാനിച്ചിരുന്നു.