ടെക്‌സാസ്: ടെക്‌സാസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തില്‍ മരണം 110 ആയി. 160 ലധികംപേരെ കാണാതായതായി ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. 19 മുതിർന്നവരെയും ഏഴ് കുട്ടികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് മഴ ഭീഷണി ഉള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഹെലികോപ്റ്ററുകളും നിരീക്ഷണ ക്യാമറകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജലനിരപ്പ് ഉയർന്നതോടെ ന്യൂമെക്സിക്കോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 170 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കൃത്യമായ അപായ സൂചനകൾ നൽകിയില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
കൂടാതെ ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ കൂട്ട പിരിച്ചുവിടല്‍ കാലാവസ്ഥാ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പ്രളയ മുന്നറിയിപ്പിനെയും ബാധിച്ചിട്ടുണ്ടെന്ന് വിമര്‍ശനമുയരുന്നുണ്ട്. പ്രകൃതിദുരന്തങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യണമെന്ന ട്രംപിന്റെ നയത്തിനെതിരെയും വിമര്‍ശനമുണ്ട്. എന്നാല്‍, ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ദുരന്തമാണ് ഉണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്.