തിരുവനന്തപുരം: എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്എഫ്ഐ അറിയിച്ചു.
മതനിരപേക്ഷതയും ജനാധിപത്യവും ഉന്നതവിദ്യാഭ്യാസവും വിദ്യാഭ്യാസമേഖലയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ എത്തിയാൽ തടയുമെന്നും സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകള്‍ ആര്‍എസ്എസിന് അടിയറവ് വെക്കാന്‍ ഗവര്‍ണറും ഗവര്‍ണര്‍ നിയോഗിച്ച വിസിമാരും ശ്രമിക്കുകയാണ്. സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരെയും ജോലി ചെയ്യാന്‍ അനുവദിക്കാത്തത് മോഹന്‍കുന്നുമ്മലും സിസ തോമസും അവരെ നിയന്ത്രിക്കുന്ന ഗവര്‍ണറുമാണെന്നും ശിവപ്രസാദ് പറഞ്ഞു. വ്യാഴാഴ്ച കേരള സര്‍വകലാശാലയിലേക്കും രാജ്ഭവനിലേക്കും എസ്എഫ്ഐ സമരം സംഘടിപ്പിക്കും.