തിരുവനന്തപുരം: ആറ്റിങ്ങലിൽ വൻ ലഹരി വേട്ട. ഇന്നോവ കാറിനുള്ളിലെ ഈന്തപ്പഴ ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് കല്ലമ്പലത്തെത്തിയ സംഘത്തെ പിടികൂടിയത്.
ഈത്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടന്നത്. വിദേശത്ത് നിന്നെത്തിയ 2 പേരും അവരെ കൂട്ടികൊണ്ടു വരാൻ പോയവരെയുമാണ് പിടികൂടിയത്. വര്‍ക്കല സ്വദേശി സഞ്ജു, വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണന്‍, പ്രവീൺ എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഏകദേശം 5 കോടിയോളം രൂപ വിലയുള്ള ലഹരി വസ്തുക്കളാണിത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇവർ എങ്ങിനെയാണ് ലഹരി പുറത്തെത്തിച്ചത് എന്ന് പൊലീസ് അന്വേഷിക്കും. ഉടൻ തന്നെ പ്രതികളെ ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് കൈമാറും. ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രി വിദേശത്ത് നിന്ന് വന്ന പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നോവ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനില്‍ ഇവര്‍ എംഡിഎംഎ ഈത്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.