Kerala

കല്‍ദായ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.മാര്‍ അപ്രേമിന് വിട നൽകാൻ നാട്; സംസ്‌കാരം ഇന്ന്

തൃശൂര്‍: കൽദായ സഭയുടെ ശ്രേഷ്ഠ ഇടയനും ഇന്ത്യയിലെ പാത്രിയാർക്കൽ പ്രതിനിധിയുമായിരുന്ന ഡോ.മാര്‍ അപ്രേമിന്റെ സംസ്‌കാരം ഇന്ന് നടക്കും. തൃശ്ശൂര്‍ കുരുവിളയച്ചന്‍ പള്ളിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്‌കാരം. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങ്. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാര്‍ത്ത് മറിയം വലിയ പള്ളിക്കു സമീപത്തെ കുരുവിളയച്ചന്‍ പള്ളിയിലാണ് സംസ്‌കാരം. രാവിലെ 7ന് പ്രത്യേക കുര്‍ബാന. പത്തോടെ പ്രധാന സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് മൂന്നുമണിക്ക് അനുശോചന സമ്മേളനം ചേരും.

ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ് മുഖ്യകാർമികത്വം വഹിക്കും. തൃശൂരിൽ കബറടങ്ങിയിരിക്കുന്ന വിശുദ്ധ മാര്‍ അബിമലേക് തിമോഥെയൂസ്, മാര്‍ ഔദീശോ, മാര്‍ തോമ ധര്‍മോ, മാര്‍ തിമോഥെയൂസ് രണ്ടാമന്‍, ഡോ.പൗലോസ് മാര്‍ പൗലോസ് എപ്പിസ്‌കോപ്പ എന്നീ സഭാ പിതാക്കന്മാര്‍ക്കു സമീപമാണു ഡോ.മാര്‍ അപ്രേമിനും കല്ലറ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 3ന് പള്ളിയില്‍ അനുശോചന സമ്മേളനം.

1968 മുതല്‍ അരനൂറ്റാണ്ടിലേറെ കല്‍ദായ സഭയെ നയിച്ച മാര്‍ അപ്രേം തിങ്കളാഴ്ച രാവിലെയാണ് കാലം ചെയ്തത്. 85 വയസ്സായിരുന്നു. പൊതുദർശനമുണ്ടായിരുന്ന ഇന്നലെയും മാർത്ത് മറിയം പള്ളിയിലെത്തി ഒട്ടേറെപ്പേർ മാർ അപ്രേമിന് ആദരാഞ്ജലികൾ അർപ്പിച്ചു.