പാലക്കാട്: ചിറ്റൂരിൽ കാർ തീപിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് പരിക്കേറ്റ ആറു വയസുകാരന്‍ ആല്‍ഫ്രഡ്, മൂന്നു വയസുകാരി എമില്‍ എന്നിവരെയും കുട്ടികളുടെ അമ്മ എല്‍സിയെയും കൊച്ചി മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അമ്മയ്ക്കും കുട്ടികൾക്കും 60 ശതമാനത്തിൽ ഏറെ പൊള്ളലേറ്റിട്ടുണ്ട്. ബേണ്‍ ഐസിയുവില്‍ വിദഗ്ധ ചികില്‍സയിലാണ് മൂവരും. ചികിത്സയും നിരീക്ഷണവും തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. എൽസി ജോലികഴിഞ്ഞ് തിരിച്ചെത്തിയ സമയത്തായിരുന്നു സംഭവം. കുട്ടികളുമായി പുറത്തേക്ക് പോകാൻ എൽസി കാർ സ്റ്റാർട്ട് ചെയ്തതോടെ തീ പടരുകയായിരുന്നു. എൽസിയും മൂത്ത കുട്ടിയും ആയിരുന്നു മുൻ സീറ്റിൽ. രണ്ട് കുട്ടികൾ പുറകിലെ സീറ്റിലും. തീപടർന്നതോടെ ഇവർ കാറിനകത്ത് കുടുകുടുങ്ങുകയായിരുന്നു. എൽസിക്കും കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ചതാകാനാണ് സാധ്യതയെന്നാണു പ്രാഥമിക നിഗമനം.