2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കാര്യാലയം ഉദ്ഘാടനം ചെയ്തതോടെ അതിന് അവസരമൊരുങ്ങുകയാണെന്നും കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമാണെന്നും കേരളത്തിന്റെ വികസനം ബിജെപിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് അമിത് ഷാ പറഞ്ഞു. വിദേശത്തിരിക്കുന്ന പിണറായി വിജയന് മനസിലാകണം ഇവിടെ ബിജെപി സമ്മേളനം നടക്കുന്നുവെന്ന്. ഉച്ചത്തിൽ ഭാരത് മാതാ കീ മുദ്രാവാക്യം വിളിക്കണമെന്ന് അമിത് ഷാ പറഞ്ഞു. പ്രീണന രാഷ്ട്രീയം അവസാനിപ്പിച്ചു കൊണ്ടുള്ള വികസനമായിരിക്കും ബിജെപി നടത്തുക. ബിജെപിയുടെ ലഷ്യം വികസിത കേരളമാണ്. കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനും യുഡിഎഫിനുo അവസരം നൽകി. എന്നാൽ അവർ തിരികെ ഒന്നും നൽകിയില്ല, നൽകിയത് അക്രമ രാഷ്ട്രീയം മാത്രം എന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ മതത്രീവ്രവാദത്തെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. പി എഫ് ഐയെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാർ. മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നങ്കിൽ ഇതാ സമയമായിരിക്കുന്നു. തമിഴ്നാട്ടിലും ബിജെപി സർക്കാർ ഉണ്ടാക്കും. 2014 ൽ – 11 ശതമാനവും 19-ൽ 16 ശതമാനവും 2020 -ൽ 20 ശതമാനവും വോട്ട് നൽകി. 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 25% വോട്ട് നേടി ബഹുഭൂരിപക്ഷം വാർഡുകളും എൻഡിഎ ഭരിക്കുമെന്നും അമിത് ഷാ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി പ്രവർത്തകർ പ്രവർത്തിക്കണമെന്നും അമിത് ഷാ പറഞ്ഞു.
എൽഡിഎഫ് സർക്കാർ അഴിമതിയിൽ മുങ്ങി. സഹകരണ ബാങ്ക്, എക്സാ ലോജിക്, പി പി ഇ കിറ്റ്, സ്വർണകടത്ത് അഴിമതി ഇങ്ങനെ നീളുന്നു അഴിമതി. അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫ് – യുഡിഎഫ് ഒറ്റകെട്ട്. എൻഡിഎ സർക്കാരിന് നേരെ ഒരു അഴിമതി ആരോപണം പോലുമുണ്ടായില്ല. കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരാണ്. UPA സർക്കാരിനെക്കാൾ ഇരട്ടി കോടിയുടെ വികസനമാണ് രാജ്യത്ത് നടത്തിയതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.