ബിജെപി നേതാവ് സി സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ് സി സദാനന്ദൻ. രാജ്യസഭാംഗമായി സദാനന്ദനെ നിർദേശിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി.
നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് സി സദാനന്ദൻ. 1994ൽ സിപിഎം ആക്രമണത്തിൽ അദ്ദേഹത്തിന്റെ കാൽ നഷ്ടപ്പെട്ടിരുന്നു. സി സദാനന്ദന് പുറമെ മൂന്നു പേരെയും രാഷ്‌ട്രപതി നാമനിർദേശം ചെയ്തു.
മഹാരാഷ്ട്രയിൽ നിന്നുള്ള അഭിഭാഷകനായ ഉജ്വൽ നികം, മുൻവിദേശകാര്യമന്ത്രി ഹർഷ വര്‍ധൻ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭയിൽ അംഗങ്ങളാകും.
രാജ്യസഭാംഗമായി നിർദേശിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തപ്പറ്റി നേരത്തെ സൂചന നൽകിയിരുന്നുവെന്നും സദാനന്ദൻ പറഞ്ഞു. സന്തോഷമുണ്ട്. പദവിയെക്കുറിച്ച് പ്രധാനമന്ത്രി നേരത്തെ സൂചന നൽകിയിരുന്നു. നേരിട്ടും സംസാരിച്ചിരുന്നു. കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനത്തിനും ശക്തി പകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുകയാണ്. വികസിത ഭാരതം എന്ന സന്ദേശം പാർട്ടി നൽകിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങൾ പാർട്ടി സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായും ഇതിനെ കാണാം- സി സദാന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ നിന്ന് പി ടി ഉഷയെ നേരത്തെ രാജ്യസഭാംഗമാക്കിയിരുന്നു. സുരേഷ്ഗോപിയും രാജ്യസഭാംഗമായിരുന്നു.