Entertainment

‘ആ സിനിമയിലെ ഷൂട്ട് വളരെ കഷ്ടമായിരുന്നു’: 300 പേര് വെയിറ്റിങ്ങാണ്, മര്യാദക്ക് പഠിച്ചാല്‍ നിനക്ക് കൊള്ളാം മമ്മൂക്ക പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് സുരേഷ് കൃഷ്ണ

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് ചിത്രമാണ് കേരളവര്‍മ പഴശ്ശിരാജ. 2009ല്‍ പുറത്തിറങ്ങിയ സിനിമയില്‍ കൈതേരി അമ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഷ് കൃഷ്ണ ആയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്ത് കുതിരപ്പുറത്തുള്ള സീനുകള്‍ വളരെ ബുദ്ധിമുട്ടിയാണ് ചെയ്തതെന്ന് നടന്‍ പറഞ്ഞു. ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടിയും അദ്ദേഹം ഓര്‍ത്തു. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

നടന്റെ വാക്കുകള്‍…..

‘പഴശ്ശിരാജയുടെ ഷൂട്ട് വളരെ കഷ്ടമായിരുന്നു. കുതിരയായിരുന്നു ഏറ്റവും വലിയ പണി തന്നത്. ആ സിനിമയില്‍ ഏറ്റവും ഇംപോര്‍ടന്റായിട്ടുള്ള സീനായിരുന്നു മമ്മൂക്ക കടല്‍തീരത്ത് നില്‍ക്കുമ്പോള്‍ എന്റെയും ശരത് കുമാറിന്റെയും ക്യാരക്ടര്‍ കുതിരപ്പുറത്ത് വന്നിട്ട് ദേഷ്യപ്പെടുന്നത്. ആദ്യം ശരത് കുമാര്‍ വന്നിട്ട് സംസാരിക്കും. അതിന്റെ പകുതിയാകുമ്പോള്‍ ഞാന്‍ വേഗത്തില്‍ വന്നിറങ്ങി ഡയലോഗ് പറഞ്ഞിട്ട് തിരിച്ച് കുതിരപ്പുറത്ത് പോകും. ഇതാണ് സീന്‍. ശരത് കുമാറിന് കുതിര സവാരി അറിയാമെങ്കിലും അയാളുടെ കുതിര പറഞ്ഞ സ്പോട്ടില്‍ നിന്നില്ല. ഏഴെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക ചൂടായി. ഇതൊക്കെ ഞാന്‍ കണ്ടുകൊണ്ട് നില്‍ക്കുകയാണ്. എനിക്കാണെങ്കില്‍ ടെന്‍ഷനായിട്ട് പാടില്ലായിരുന്നു. ഈ കുതിരയെ നടത്തിക്കൊണ്ട് വന്നാലോ എന്ന് ഹരിഹരന്‍ സാറിനോട് ചോദിച്ചു. അപ്പോള്‍ എന്റെ സജഷന്‍ അദ്ദേഹം തള്ളിക്കളഞ്ഞു. മമ്മൂക്ക പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കുമെന്ന് വിചാരിച്ച് പുള്ളിയോട് സംസാരിച്ചു. മമ്മൂക്ക എന്നെ മാറ്റിനിര്‍ത്തിയിട്ട് ‘ഈ വേഷം ചെയ്യാന്‍ പുറത്ത് 300 പേര് വെയിറ്റിങ്ങാണ്. ഈ അവസരം കളയണ്ടെങ്കില്‍ നീ കുതിരയോടിക്കാന്‍ പഠിക്ക്. മര്യാദക്ക് പഠിച്ചാല്‍ നിനക്ക് കൊള്ളാം’ എന്ന് മമ്മൂക്ക പറഞ്ഞു. പിന്നെ നമുക്ക് വേറെ വഴിയില്ലല്ലോ. പഠിക്കേണ്ടി വന്നു’.

മമ്മൂട്ടി, ശരത് കുമാര്‍, കനിഹ, പത്മപ്രിയ എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഇളയരാജയാണ്. 27 കോടി രൂപ ചെലവില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷ അഭിപ്രായം നേടാന്‍ സാധിച്ചു. ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസര്‍ക്കാര്‍ ഇതിന്റെ പ്രദര്‍ശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.