പൊതുവേദിയിൽ യൂത്ത് കോൺഗ്രസുക്കാരോട് SFI ക്കാരെ കണ്ട് പഠിക്കണെമെന്ന് പറഞ്ഞ് എഐസിസി അംഗം പി.ജെ. കുര്യനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. കെ.സി. ജോസഫ്, രാഹുൽ മാങ്കൂട്ടത്തിൽ, കെ.സുധാകരൻ എന്നിവരാണ് പി.ജെ. കുര്യനെതിരെ വിമർശനവുമായി എത്തിയത്. എന്നാൽ വിമർശകർക്ക് എല്ലാം മറുപടിയുമായി കെപിസിസി മുൻ നിർവാഹക സമിതിയംഗം റെജി തോമസാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശനം ഉന്നയിച്ചത്. ശ്രീ പി ജെ കുര്യന്റെ വീടിന് ഗേറ്റുമില്ല,പൂട്ടുമില്ല, വീട്ടിൽ പട്ടിയും ഇല്ല എന്ന പേരിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം.
കുറിപ്പിങ്ങനെ…
പി ജെ കുര്യന്റെ വീടിന് ഗേറ്റുമില്ല,പൂട്ടുമില്ല, വീട്ടിൽ പട്ടിയും ഇല്ല.
പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് യോഗത്തിൽ ഉപദേശരൂപേണ പ്രൊഫസർ പി ജെ കുര്യൻ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചുകൊണ്ട് നിരവധി പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ വരുന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.2026- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ വരുന്നതിന് യൂത്ത് കോൺഗ്രസ് മണ്ഡലം തലത്തിൽ ശക്തിപ്പെടണമെന്ന് സദുദ്ദേശപരമായ നിർദ്ദേശമാണ് അദ്ദേഹം നൽകിയത്.
കെ. പി. സി. സി. പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് ഈ പ്രസ്താവന അദ്ദേഹം നടത്തിയത്. അല്ലാതെ പിണറായി വിജയന്റെ ദുർഭരണനത്തിനെതിരെ നിരന്തരമായി സംസ്ഥാനതലത്തിലും, ജില്ലാതലങ്ങളിലും സമരങ്ങൾ നടത്തി ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പ്രവർത്തകരെ ഒരു രീതിയിലും അദ്ദേഹം ഇകഴ്ത്തി കാട്ടിയിട്ടില്ല.
എന്നാൽ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ച് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് “ദാനം കൊടുത്തില്ലേലും പട്ടിയെ വിട്ട് കടിപ്പിക്കരുത്” എന്ന് ഫേസ്ബുക്കിൽ കുറിച്ചതായി കണ്ടു.
പ്രൊഫസർ പി ജെ കുര്യൻ വർഷങ്ങളായി ജനപ്രതിനിധിയും, മന്ത്രിയും ഒക്കെ ആയിരുന്നിട്ട് ഡൽഹിയിൽ നിന്ന് തിരികെ വന്നതിനുശേഷം തന്നെ ജയിപ്പിച്ചു വിട്ട മണ്ഡലത്തിലെ ജനങ്ങളുടെ ഇടയിൽ ഗേറ്റും പൂട്ടും വീട്ടിൽ കാവലിന് പട്ടിയുമില്ലാതെ, തന്റെ പിതാവിന്റെ കാലത്തേയുള്ള പഴയ വീട്ടിലാണ് താമസിക്കുന്നത്. എന്നാൽ ചില നേതാക്കന്മാർ വർഷങ്ങളായി ജനപ്രതിനിധിയായിരുന്ന മണ്ഡലത്തെയും, അവിടുത്തെ ജനങ്ങളെയും ഉപേക്ഷിച്ച് ഗേറ്റും പൂട്ടും പട്ടിയുമുള്ള പട്ടണത്തിലെ വീട്ടിലാണ് താമസിക്കുന്നത് എന്ന് നാട്ടുകാർക്ക് അറിയാം.
ചിലർ ചെയ്യുന്നതുപോലെ പിജെ കുര്യന് സ്വന്തം നാട് ഉപേക്ഷിച്ച് ഡൽഹിയിലോ തിരുവനന്തപുരത്തോ, എറണാകുളത്തോ സ്ഥിരതാമസം ആക്കാമായിരുന്നു. അത് ചെയ്യാത്തതാണോ അദ്ദേഹം ചെയ്ത കുറ്റം? ജനിച്ചു വളർന്ന സ്ഥലത്ത് സാമൂഹ്യ പ്രവർത്തനം നടത്തി നിരവധി പാവപ്പെട്ട ജനങ്ങളെ, താൻ ചെയർമാനായ ചാരിറ്റബിൾ ട്രസ്റ്റ് വഴി സഹായിക്കുന്നത് നേതാക്കന്മാർ അടക്കം എല്ലാവർക്കും അറിവുള്ളതാണ്.
*കണക്കുകൾ തീർക്കുവാൻ സത്യം എന്തിന് മറച്ചുവയ്ക്കുന്നു*
അഡ്വക്കേറ്റ് റെജി തോമസ്
കെ പി സി സി മുൻനിർവാഹക സമിതി അംഗം, തിരുവല്ല.
content highlight: KPCC