ന്യൂഡൽഹി: ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം ദൗത്യസംഘം ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും. ഇന്ന് വൈകീട്ട് മൂന്നു മണി കഴിഞ്ഞ് ഒരു മിനിറ്റുള്ളപ്പോൾ ഡ്രാഗൺ ക്രൂ മൊഡ്യൂൾ, പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കും. പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് ആക്സിയം ഫോർ സംഘം മടങ്ങിയെത്തുന്നത്.
നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയാണ് ഇന്നലെ ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഇരുപത്തി രണ്ടരമണിക്കൂർ നീളുന്ന യാത്രക്കൊടുവിൽ, ഇന്ന് ഇന്ത്യൻ സമയം മൂന്നു മണി കഴിഞ്ഞ് ഒരു മിനിറ്റുള്ളപ്പോൾ, പസഫിക് സമുദ്രത്തിൽ പേടകം ഇറങ്ങും. യാത്രികരായ, ശുഭാം ശു, പെഗ്ഗി വിറ്റ്സൻ, സ്ലാവേസ് ഉസ്നാൻസ്കി, ടിബോർ കപ്പു എന്നിവരാണ് സ്പേസ് എക്സ് ക്രൂ മൊഡ്യൂളിൽ ഉള്ളത്. ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഏടുകൾ എഴുതി ചേർത്താണ് ആക്സിയം സ്പേസിന്റെ നാലാമത്തെ ദൗത്യം പൂർത്തിയാക്കി നാൽവർ സംഘം ഭൂമിയിലേക്ക് തിരികെ എത്തുന്നത്.
ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.07ന് ഭൗമാന്ദരീക്ഷത്തിലേക്ക് പേടകം പ്രവേശിക്കും. തുടർന്ന് പാരച്ചൂട്ടുകളുടെ സഹായത്തോടെയാകും സ്പ്ലാഷ് ഡൗൺ. കടലിൽ തയ്യാറാക്കിയ പ്രത്യേക കപ്പലുകൾ എത്തി യാത്രികരെ പേടകത്തിൽ നിന്ന് ഇറക്കും. പിന്നാലെ ഏഴു ദിവസത്തെ നിരീക്ഷണത്തിലേക്ക് സംഘം പോകും. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലെ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷൻ സെന്ററിൽ സംഘത്തെ ഒരാഴ്‌ച പാർപ്പിക്കും.