ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നാമനിർദേശം ചെയ്തതിന് പിന്നാലെ കടുത്ത വിമർശനവുമായി എം സ്വരാജ്. എന്തുകൊണ്ട് മാധ്യമങ്ങൾ ഇതിലെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാണിക്കുന്നില്ലെന്നും സ്വരാജിൻ്റെ ആക്ഷേപം.
എം. സ്വരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
“ഒരു കാലത്ത് കണ്ണൂരിനെ അശാന്തമാക്കാൻ നേതൃത്വം കൊടുത്ത സ്വയംസേവകനും ഇപ്പോഴത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീ. സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നാമനിർദേശം ചെയ്തതിൽ മാധ്യമങ്ങൾ പൊതുവെ ആഹ്ലാദിക്കുന്നതായാണ് കാണുന്നത്.
രാഷ്ട്രപതിയുടെ നാമനിർദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ആർജവം മലയാള മാധ്യമങ്ങളിൽ പൊതുവെ കാണുന്നില്ല. എങ്ങനെയുള്ളവരെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യേണ്ടതെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്.
” The members to be nominated by the President under sub – clause (a) of clause (1) shall consist of persons having special knowledge or practical experience in respect of such matters as the following, namely –
Literature, science, art, and social service ”
സാഹിത്യ, ശാസ്ത്ര, കലാ, സാമൂഹ്യ പ്രവർത്തന രംഗങ്ങളിലെ അതികായരായി ദേശീയ പ്രശസ്തി നേടിയ പ്രതിഭകളെ മുൻകാലങ്ങളിൽ
നാമനിർദേശം ചെയ്തിട്ടുണ്ട്.
ലത മങ്കേഷ്കറും സച്ചിൻ ടെൻഡുൽകറും ഒക്കെ പരിഗണിക്കപ്പെട്ട സ്ഥാനത്തേയ്ക്കാണ് ഇപ്പോൾ
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് വരുന്നത് !
രാജ്യസഭാ നാമനിർദേശത്തിൽ രാഷ്ട്രീയ താല്പര്യം കലരുന്നത് മുൻപും ചർച്ചയായിട്ടുണ്ട്. പക്ഷെ ഇതുപോലൊന്നു കേട്ടിട്ടില്ല. ഏതു രംഗത്തെ പ്രതിഭയാണ് ഇദ്ദേഹം എന്ന് ചോദിക്കാൻ നാലാം തൂണുകൾക്ക് നാവു പൊങ്ങുന്നുമില്ല.
“സാമൂഹിക സേവനത്തിനും വിദ്യാഭ്യാസ രംഗത്തെ മികവിനുമാണ് നാമനിർദേശം” എന്ന് മാതൃഭൂമിപത്രം പറയുന്നു. എന്നാൽ ആ വാർത്തയിൽ തന്നെ പ്രധാനമന്ത്രി പറഞ്ഞ കാരണം അതല്ലതാനും.
കേരളത്തിൽ അക്രമരാഷ്ട്രീയമാണെന്ന ആരോപണം ദേശീയതലത്തിൽ ചർച്ചയാക്കാനാണു പരിപാടിയെന്നു മനോരമപത്രം പറയുന്നു. പക്ഷെ അവിടെ ഭരണഘടനാ ലംഘനം നടന്നുവെന്നു പറയാൻ മനോരമയ്ക്ക് വയ്യ.
ബി ജെ പിക്ക് അവരുടെ വൈസ് പ്രസിഡന്റിനെ രാജ്യസഭയിലേക്ക് അയക്കാം. ബിജെപി ക്ക് സ്വാധീനമുള്ള ഏതെങ്കിലും സംസ്ഥാനത്തു നിന്നും ആ പാർട്ടിയുടെ പ്രതിനിധിയായി അയക്കട്ടെ. അല്ലാതെ ഭരണഘടനയെയും പ്രതിഭകളെയും അപമാനിച്ചുകൊണ്ടാവരുത്. “