ന്യൂനപക്ഷകാര്യ മന്ത്രാലയം നടത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് പദ്ധതിയിൽ 1.35 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി. ബെംഗളൂരുവിലെ സെൻട്രൽ ഡിവിഷന്റെ സൈബർ ക്രൈം (സിഇഎൻ) പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ ഫയൽ ചെയ്തത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ പ്രദീപ് സിംഹയാണ് പരാതി നൽകിയത്. എഫ്‌ഐആർ പ്രകാരം, നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ (എൻഎസ്‌പി) വഴി സ്‌കോളർഷിപ്പുകൾ നേടിയെടുക്കുന്നതിനായി 643 വിദ്യാർത്ഥികൾ വ്യാജ രേഖകൾ സമർപ്പിച്ചു എന്നതാണ് തട്ടിപ്പ്.
2021 നും 2023 നും ഇടയിൽ വിതരണം ചെയ്ത പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പുകളുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ്. ദുരുപയോഗം ചെയ്ത തുക ആകെ 1,35,73,212 രൂപയാണ്.
സ്വകാര്യ സ്‌കൂളുകളിലെയും കോളേജുകളിലെയും പ്രിൻസിപ്പൽമാർ, നോഡൽ ഓഫീസർമാർ, വിദ്യാർത്ഥികൾ എന്നിവരെയാണ് എഫ്‌ഐആറിൽ പ്രതികളാക്കിയിരിക്കുന്നത്. സ്‌കോളർഷിപ്പ് ഫണ്ട് നിയമവിരുദ്ധമായി നേടുന്നതിനായി തെറ്റായ എൻട്രികളും രേഖകളും അപ്‌ലോഡ് ചെയ്‌തതായി രേഖകൾ പരിശോധിക്കുന്നതിനിടെയാണ് ക്രമക്കേടുകൾ വെളിച്ചത്തുവന്നത്.