ഒരു ജീവന്‍ എടുത്തതിന് മറ്റൊരു ജീവന്‍ പകരം കൊടുക്കണമെന്ന നിയമത്തിനു മുന്നില്‍ ‘മനുഷ്യനു വേണ്ടി ഇപെടണമെന്ന’ വാക്കുകൊണ്ട് തീരുമാനിച്ചുറപ്പിച്ച് നടപ്പാക്കാനൊരുങ്ങുന്ന വധശിക്ഷ നീട്ടിവെപ്പിക്കാന്‍ കഴിയുന്നത് ദൈവത്തിനു മാത്രമായിരിക്കും. ഭൂമിയില്‍ ദൈവത്തിനു പകരമായി ചില മനുഷ്യരുണ്ടാകും. ദൈവത്തിനോളം അംഗീകരിക്കപ്പെടുകയോ, ദൈവത്തിന്റെ അടുത്തു നില്‍ക്കുന്നവര്‍ എന്നോ അവരെ വിളിക്കാം. എല്ലാം സവിധാനങ്ങളും അടിയറവു പറഞ്ഞിടത്ത് അങ്ങനെയുള്ള മനുഷ്യര്‍ അത്ഭുതങ്ങള്‍ കാട്ടാറുണ്ട്. അത്തരമൊരു അത്ഭുതമാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്ക്കല്‍. അതിന് ഇടപെട്ടത്, ദൈവതുല്യനായ ഒരു മനുഷ്യനും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.
എന്താണാ മനുഷ്യനില്‍ കണ്ട പ്രത്യേകത. എന്താണാ മനുഷ്യന്റെ വാക്കുകളിലെ ദൈവീകത. അത് ഇന്നത്തെ ദിവസം തന്നെയാണ് ഉത്തരം. ഇന്ന് നിയമം നടപ്പാക്കി കൊല്ലാനിരുന്ന ഒരു മനുഷ്യ സ്ത്രീയെ ജീവനോടെ ഇരുത്താന്‍ കഴിഞ്ഞതാണാ ദൈവീകത്വം. നാളെ എന്തെന്നറിയില്ല. പക്ഷെ, ഇന്ന് ഒരു രാജ്യത്തെ നീതിന്യായ വ്യവസ്ഥ കൈയ്യൊപ്പിട്ട വധശിക്ഷ മാറ്റിവെയ്ക്കണമെങ്കില്‍, അതില്‍ ഇടപെട്ട മനുഷ്യന്റെ ദൈവീകതയെ കണ്ടില്ലെന്നു നടക്കാനാവില്ല. അങ്ങനെയൊരു ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ നിമിഷപ്രിയയുടെ മൃതദേഹം ഏറ്റവാങ്ങേണ്ടി വന്നേനെ. അവിടെയാണ് മനുഷ്യന്‍ മനുഷ്യനെ സംഗീതം പോലെ സ്‌നേഹിക്കണമെന്ന ആപ്തവാക്യം പോലെ കാന്തപുരം എ.പി അബൂബക്കര്‍ മസ്ലിയാര്‍ ഇടപെട്ടത്. അത് ദൈവത്തിന്റെ ഇടപെടലാണ്.
അദ്ദേഹം തന്നെ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്
‘ മനുഷ്യന്‍ എന്ന നിലയിലാണ് ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപ്പെട്ടതും. നന്മ ചെയ്യുക എന്ന ഉത്തരവാദിത്തമാണ് നിറവേറ്റിയത്. ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മന്‍ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തില്‍ തുടര്‍ന്നും ഇടപെടും. ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. യമന്‍ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താന്‍ ബന്ധപ്പെട്ടത്. ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവര്‍. ‘പ്രാര്‍ഥനകള്‍ ഫലം കാണുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകര്‍പ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച, പ്രാര്‍ഥിച്ച എല്ലാവര്‍ക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെ.’
യമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസുമായി കാന്തപുരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക തീരുമാനം പുറത്തുവന്നത്. ഇതിന് പിന്നാലെ വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വയ്ക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അറ്റോണി ജനറല്‍ ഉത്തരവ് പുറപ്പെടുവിച്ചു. തലാലിന്റെ കുടുംബവുമായി ചര്‍ച്ചകള്‍ തുടരണമെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തലാലിന്റെ കുടുംബത്തിന്റെ അനുമതി ഇല്ലാതെയാണ് നിലവില്‍ വധശിക്ഷ മാറ്റിവച്ച ഉത്തരവിറങ്ങിയതും. ദയാധനം സ്വീകരിക്കുന്നതിലോ മാപ്പ് നല്‍കുന്നതിലോ അന്തിമ തീരുമാനവും പുറത്തുവന്നിട്ടില്ല.
യെമനിലെ നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ച വിവരം വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചതോടെ ഇനിയെന്തു നീക്കമാണ് നടത്തേണ്ടത് എംന്നാണാലോചന. കാന്തപുരത്തിന്റെ നടപടി ലോകത്തിന് തന്നെ പ്രതീക്ഷയും പ്രത്യാശയുമാണെന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ കുറിച്ചു. ഭിന്നിപ്പുകളുടെ ലോകത്തില്‍ ഏറെ സാന്ത്വനവും ആശ്വാസവും പകരുന്ന ചേര്‍ത്തുനിര്‍ത്തലാണിതെന്നും നന്‍മ മാത്രമാണ് ഇതിലുള്ളതെന്നും ആളുകള്‍ കുറിക്കുന്നു. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. വിധി നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് വിധി നടപ്പാക്കുന്നത് മാറ്റിവച്ചതായുള്ള അറിയിപ്പ് വന്നത്. 2017 ജൂലൈ 25നാണ് കൊലപാതകം നടന്നത്. യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് നിമിഷപ്രിയ തടവില്‍ കഴിയുന്നത്.
ഉത്തര യെമനിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വൈകാരികത ആളിക്കത്തിയ വിഷയം കൂടിയായിരുന്നു തലാലിന്റെ മരണം. യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ 2017 ജൂലൈയില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നതാണ് കേസ്. പാലക്കാട് തേക്കിന്‍ചിറ സ്വദേശിയാണ് നിമിഷപ്രിയ. തലാലിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്കു ശേഷം 2020 ലാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഈ തീരുമാനം പിന്നീട് ഹൂതി സുപ്രീം കൗണ്‍സിലും അംഗീകരിച്ചിരുന്നു.