വഞ്ചനാക്കേസിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നടൻ നിവിൻ പോളി. കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് പുതിയ കേസ്. വസ്തുതകൾ കൃത്രിമമായി സൃഷ്ടിച്ചാണ് പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള ആർബിട്രേഷൻ കേസാണിത്. വസ്തുതകൾ വളച്ചൊടിച്ചിരിക്കുകയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു. ഉചിതമായ നിയമനടപടികൾ പിന്തുടരുമെന്നും സത്യം വിജയിക്കുമെന്നും നടൻ കുറിച്ചു.
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെയാണ് വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് ആയിരുന്നു പരാതിക്കാരൻ. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആക്ഷൻ ഹീറോ ബിജു 2 ‘ എന്ന ചിത്രത്തിൽ വഞ്ചന നടന്നു എന്നാണ് ആരോപണം.ഷംനാസിൽ നിന്ന് 1 കോടി 95 ലക്ഷം രൂപ വാങ്ങി. സിനിമയുടെ അവകാശം നൽകിയത് മറച്ച് വച്ച് മറ്റൊരാൾക്ക് വിതരണാവകാശം നൽകി.
ഗൾഫിലുള്ള വിതരണക്കാരന് വിദേശ വിതരണാവകാശമാണ് നൽകിയത്. ഗൾഫിലെ വിതരണക്കാരനിൽ നിന്ന് മുൻകൂറായി നിവിൻ പോളിയുടെ ‘പോളി ജൂനിയർ ‘ എന്ന കമ്പനി 2 കോടി കൈപ്പറ്റി എന്നും പി എസ് ഷംനാസ് ആരോപിച്ചു. അതേസമയം തനിക്ക് കേസിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ല എന്നും എബ്രിഡ് ഷൈൻ വ്യക്തമാക്കി.
STORY HIGHLIGHT : Nivin pauly response to cheating allegation case