നിമിഷപ്രിയയുടെ മോചനത്തിന് ഹർജിക്കാരുടെ പ്രതിനിധിസംഘത്തെ യെമനിലേക്ക് അയയ്ക്കണമോ എന്നതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരെന്ന് സുപ്രീംകോടതി.ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ മറുപടി കൂടി കേട്ടശേഷം ഹർജിക്കാരോട് കേന്ദ്രത്തെ സമീപിക്കാൻ ആവശ്യപ്പെട്ടത്. അതേസമയം കുടുംബത്തെ അല്ലാതെ ഹർജിക്കാരുടെ സംഘത്തെ അയച്ചതുകൊണ്ട് കാര്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. യോഗ്യതകൾ പരിശോധിച്ച് ഹർജിക്കാരുടെ ആവശ്യം പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി പറഞ്ഞു. പ്രതിനിധി സംഘത്തെ അയക്കുന്ന ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു.
നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ഒരാവശ്യം. യെമനിലേക്ക് പോകാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വധശിക്ഷ നീട്ടിവച്ചിരിക്കുകയാണെന്നും പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് യെമനിൽ പോകണമെങ്കിൽ കേന്ദ്രസർക്കാരിന് അപേക്ഷ നൽകാമെന്നും, കേന്ദ്രം ഈ അപേക്ഷ പരിഗണിക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ അമ്മ ഇതിനകം യെമനിൽ ഉണ്ടല്ലോയെന്നും സുപ്രീം കോടതി ഹർജിക്കാരോട് പറഞ്ഞു