അടിയന്തരാവസ്ഥ ലേഖന വിവാദത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ ശശി തരൂര്‍. 1997ല്‍ താനെഴുതിയത് തന്നെയാണ് ഇത്തവണയും എഴുതിയിരിക്കുന്നത്. ലേഖനത്തില്‍ ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും എഴുതിയിട്ടില്ല. സര്‍വേ വിവാദം അത്് ഉണ്ടാക്കിയവരോട് തന്നെ ചോദിക്കണമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ലേഖനത്തില്‍ ചില കാര്യങ്ങള്‍ സംഭവിച്ചതിനെ കുറിച്ച് മാത്രമേ എഴുതിയിട്ടുള്ളൂ. ഇത് താന്‍ നേരത്തെ എഴുതിയതുമാണ്. 1997ല്‍ എഴുതിയ ‘ഇന്ത്യ അര്‍ധരാത്രി മുതല്‍ അരനൂറ്റാണ്ട്’ പുസ്തകത്തില്‍ എഴുതിയ കാര്യങ്ങളാണ് വീണ്ടും പറഞ്ഞിട്ടുള്ളത്. തന്നെ വായിക്കാത്തവരാണ് ഇങ്ങനെയുള്ള വിഷയങ്ങളുണ്ടാക്കിയത്.
ഗാന്ധി കുടുംബത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്’- തരൂര്‍ പറഞ്ഞു.സര്‍വേ വിവാദത്തിലും തരൂര്‍ പ്രതികരിച്ചു. സര്‍വേ ഉണ്ടാക്കിയവരോട് തന്നെ അത് ചോദിക്കുവെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണോ എന്ന ചോദ്യത്തിന് താന്‍ പാര്‍ലമെന്റിലല്ലേ. അവിടെ മുഖ്യമന്ത്രി ഇല്ലല്ലോയെന്നായിരുന്നു തമാശ രൂപേണയുള്ള തരൂരിന്റെ മറുപടി. ദേശിയ സുരക്ഷാ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും മാറി സഞ്ചരിക്കുന്നതിനെയും തരൂര്‍ ന്യായീകരിച്ചു.
ആദ്യം രാജ്യമാണെന്നും പിന്നെയാണ് പാർട്ടിയെന്നുമാണ് തരൂര്‍ പറഞ്ഞത്. ‘ദേശീയ സുരക്ഷയുടെ കാര്യത്തിൽ ചിലപ്പോൾ മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരും. ഇത് സ്വന്തം പാർട്ടിയോടുള്ള വിധേയത്വം ഇല്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. എനിക്ക് എപ്പോഴും രാജ്യം തന്നെയാണ് പ്രധാനം. മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യം’ – തരൂര്‍ പറഞ്ഞു. പലരും തന്നെ വിമർശിക്കുന്നുണ്ട്. പക്ഷേ താൻ ചെയ്തത് രാജ്യത്തിനു വേണ്ടിയുള്ള ശരിയായ കാര്യം. എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് താൻ സംസാരിച്ചതെന്നും തന്‍റെ പാർട്ടിക്കാർക്കു വേണ്ടി മാത്രമല്ലെന്നും തരൂര്‍ പറഞ്ഞു.
STORY HIGHLIGHT : shashi-tharoor-clarifies-on-emergency-article