കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശം.
വീണ ടി, സിഎംആർഎൽ കമ്പനി, എക്‌സാലോജിക്ക് ഉൾപ്പെടെ 13 പേരെ കൂടി കക്ഷിയാക്കാനാണ് നിർദേശിച്ചത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. എസ്എഫ്ഐഒ കേസിൽ പ്രതിസ്ഥാനത്തുള്ളവരെയാണ് ഹർജിയിൽ എതിർ കക്ഷികളാക്കിയത്. മാസപ്പടി കേസ് സിബിഐ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളും അന്വേഷിക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ പ്രതികളെ കൂടി കേൾക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തിലാണ് കൂടുതൽ പേരെ ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.