കോഴിക്കോട് പേരാമ്പ്രയിലെ സ്വകാര്യബസ് അപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നിർദേശം നൽകി.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
കോഴിക്കോട് റൂറൽ എസ്പിക്കും ആർടിഒക്കുമാണ് നിർദേശം നൽകിയത്. സംഭവത്തിൽ അധികൃതരുടെ കർശന ഇടപെടൽ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നിൽ ഇടിച്ചതോടെ മറിഞ്ഞുവീണ യുവാവിന്റെ തലയിൽ ബസ്സിന്റെ ടയർ കയറുകയായിരുന്നു. മരുതോങ്കര മൊയിലോത്തറ താഴത്തു വളപ്പിൽ അബ്ദുൾ ജലീലിന്റെ മകൻ അബ്ദുൾ ജവാദ് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3:45 ഓടെയായിരുന്നു അപകടം. ബസിന്റെ അമിതവേഗതയും മത്സര ഓട്ടവുമാണ് അപകടകാരണമെന്നാണ് നാട്ടുകാർ പറയുന്നത്.